ജീവിതോപാധിയായി ഭിക്ഷാടനം, ബസ്റ്റാന്‍ഡില്‍ അന്തിയുറക്കം; ഒടുവില്‍ ന്യായാധിപ പദവിയിലേക്ക്

ട്രാസ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ തെരുവില്‍ ഭിക്ഷയെടുക്കാന്‍ നിര്‍ബന്ധിതയായ ഭൂതകാലത്തിനുടമ, തന്റെ അസ്തിത്വത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തക്കപ്പെട്ട് ബസ് സ്റ്റാന്റില്‍ അന്തിയുറങ്ങി. എന്നാലും ജീവിത പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ ദേശീയ ലോക് അദാലത്ത് ബെഞ്ചിലെ ന്യായാധിപ പദവിയിലേക്ക് ജോയിത മണ്ഡല്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഇന്ന് എത്തി നില്‍ക്കുന്നു.

രാജ്യത്ത് ഇതാദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട ഒരാള്‍ അദാലത്തില്‍ വിധി നിര്‍ണയിക്കുന്ന ജഡ്ജിക്ക് സമാനമായ ഒരു പദവിയിലെത്തുന്നത്.  പരാതികള്‍ പറഞ്ഞും പരിഭവിച്ചും മാത്രം ശീലിച്ചിരുന്ന ജോയിത മണ്ഡലാണ് ഈ അത്യപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായിരിക്കുന്നത്.

ഇസ്ലാംപുര്‍ കോടതി പരിസരത്തേക്ക് സര്‍ക്കാര്‍ അയച്ച കാറിലെ പിന്‍സീറ്റില്‍ നിന്ന് ജോയിത പ്രവേശിക്കുമ്പോള്‍ അത് അവരുടെ മാത്രമല്ല ലോകത്താകമാനമുള്ള ഭിന്നലിംഗ സമൂഹത്തിന് പ്രചോദനം കൂടിയാകുകയാണ് ജോയിത മണ്ഡല്‍. 2011 മുതല്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന സജീവ പ്രവര്‍ത്തക കൂടിയാണ് ജോയിത.