ബംഗാള്‍ വര്‍ഗീയ സംഘര്‍ഷം: വ്യാജ വിഡിയോ, ഫോട്ടോ തുടങ്ങിയവ പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍

കൊല്‍ക്കത്ത : മതസ്പര്‍ധ പടര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ബിജെപി നേതാവ് അറസ്റ്റില്‍. അസന്‍സോള്‍ ബിജെപി ജില്ലാ സെക്രട്ടറി തരുണ്‍ സെന്‍ഗുപ്തയെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(സിഐഡി) അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ബംഗാളില്‍ കലാപം പൊട്ടിപുറപ്പെട്ടതു മുതല്‍ സമാന കേസില്‍ പിടിയിലാകുന്ന മൂന്നാമത്തെ വ്യക്തിയാണ് സെന്‍ഗുപ്ത. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ബിജെപി വക്താവിനെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്തിരുന്നു. കൂടാതെ കലാപം നടന്ന ബാസിര്‍ഹതിലെ ചിത്രമെന്ന രീതിയില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച കുറ്റത്തിന് ഒരാളെ സോനാര്‍പൂരില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു.ഹിന്ദുക്കളെ മുസ്ലീങ്ങള്‍ ക്രൂരമായി ആക്രമിച്ചു കൊല്ലുന്നു എന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. അത് തെളിയിക്കുവാന്‍ വേണ്ടിയാണ് വ്യാജ വീഡിയോകള്‍ പുറത്തുവിട്ടത്.

വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കള്‍ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്ന ബിജെപി നടപടികള്‍ക്ക് ജനങ്ങള്‍ മാപ്പു നല്‍കില്ലെന്ന് മമത പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ബംഗാളില്‍ നടന്ന കലാപത്തിലേതെന്ന പേരില്‍ 2002ലെ ഗുജറാത്ത് കലാപത്തിലെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ബിജെപി വക്താവ് നൂപുര്‍ ശര്‍മക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. കലാപത്തിനിടയില്‍ സംഭവിച്ചതെന്ന രീതിയില്‍ സിനിമയില്‍ സ്ത്രീയെ ആക്രമിക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ധാരാളം ബി ജെ പി നേതാക്കള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.