കാവ്യയേയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്‌തേയ്ക്കും; കുരുക്കു മുറുകാന്‍ സാധ്യത

കൊച്ചിയില്‍ നടിയ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപില്‍ നിന്ന് അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനില്‍ നിന്നും കാവ്യയുടെ അമ്മയായ ശ്യാമള മാധവനില്‍ നിന്നും പോലീസ് ഇന്ന് മൊഴിയെടുക്കും.

പള്‍സര്‍ സുനിയുമായി നടിയെ ആക്രമിക്കാന്‍ ദിലീപ് നടത്തിയ ഗൂഢാലോചനയില്‍ കാവ്യക്കും അമ്മയ്ക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും.അതോടൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും.

നടിയ ആക്രമിച്ച കേസില്‍ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന കാര്യം നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അഡ്വ.ഫെനി ബാലകൃഷ്ണന്‍ ഒരു മാഡത്തിന് ഈ കേസില്‍ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ സംസാരിക്കുന്നതില്‍ നിന്നാണ് മാഡമെന്ന പരാമര്‍ശം ഫെനിക്ക് ലഭിച്ചത്. തുടര്‍ന്ന് ഒരു സ്ത്രീയെ ചുറ്റിപ്പറ്റി അന്വേഷണം നീങ്ങുകയായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു മാഡം എന്നത് പള്‍സര്‍ സുനിയുടെ ഭാവന മാത്രമാണെന്ന് പോലീസ് പറയുന്നു.

അതേസമയം കാവ്യയുടെ കാക്കനാട്ടെ വ്യാപാര സ്ഥാപനത്തിലും തമ്മനത്തെ വീട്ടിലും പോലീസ് റെയ്ഡിനെത്തിയിരുന്നു. പള്‍സറിന് ക്വട്ടേഷന്‍ പണം കൈമാറിയത് ഇവിടെ വെച്ചാണോ എന്ന് വ്യക്തമല്ല. ഇതുകൂടി തെളിഞ്ഞാല്‍ കാവ്യക്കോ അമ്മയ്‌ക്കോ കുരുക്കു വീഴാനും സാധ്യതയുണ്ട്.