ദിലീപിന്റെ ഭൂമിയിടപാടുകളുടെ രേഖകള്‍ പുറത്ത്; കൊച്ചിയില്‍ മാത്രം 37 ഇടപാടുകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ കോടികളുടേത്‌..

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിനെതിരെ കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ വസ്തു ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പീപ്പിള്‍ ടിവി പുറത്ത് വിട്ടു. നടന്റെയും ബന്ധുകളുടെയും പേരില്‍ കേരളത്തിലെ ആറ് ജില്ലകളിലായി കോടികണക്കിന് രൂപയുടെ വസ്തുകള്‍ ഉളളതിന്റെ രേഖകളാണ് പുറത്തുവിട്ടത്.

ദിലീപിന്റെ ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. കൊച്ചിയില്‍ മാത്രം 2006 മുതല്‍ 37 ഭൂമിയിടപാടുകള്‍ ദീലീപ് നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

2003ന് ശേഷം ഏകദേശം 27,93,34,280 കോടി രൂപ ഇടപാടുകളാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് ദിലീപ് നടന്നതെന്ന് രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ ഇടപാടുകളാണ് പലസ്ഥലത്തും നടത്തിയത്. ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകം വില്ലേജിലാണ് ദിലീപിന്റെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടന്നിരിക്കുന്നത്.

2005 ല്‍ ഔസേപ്പ് എന്നയാളില്‍ നിന്ന് അഞ്ച് ഏക്കര്‍ 75 സെന്റ് ഭൂമി ദിലീപ് ഒരു കോടി രൂപക്ക് വാങ്ങി. അതേ ഭൂമി 2008 ല്‍ രണ്ട് കോടി നാല്‍പത്തിഒന്‍പത് ലക്ഷം രൂപക്ക് പെഗാസ്യൂസ് റിയാലിറ്റി എന്ന കമ്പനിക്ക് വിറ്റു. ഇടുക്കി ജില്ലയിലെ അറക്കുളം സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴില്‍ വെളിയാമറ്റത്ത് ആണ് തൊട്ട് പിന്നിലത്തെ വലിയ ഇടപാട് നടന്നിരിക്കുന്നത്. മൂന്ന് ഏക്കര്‍ എണ്‍പത്തി ഒന്ന് സെന്റ് സ്ഥലം 69,32000 രൂപക്ക് ദിലീപ് ജേക്കബ് സെബാസ്റ്റ്യന്‍ എന്നയാളില്‍ നിന്ന് വാങ്ങി.

എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഒന്‍പത് വസ്തുകള്‍ താരമായ ദിലീപിന്റെ പേരില്‍ തന്നെയാണ് ഉളളത്. മൂന്ന് സ്ഥലങ്ങള്‍ ദിലീപ് പാര്‍ട്ടണര്‍ഷിപ്പില്‍ വാങ്ങിയതായും രേഖ. എറണാകുളം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അധികം വസ്തു ഇടപാട് നടന്നിരിക്കുന്നത് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ്. പതിനൊന്ന് വസ്തുകള്‍ കിഴക്കെ ചാലക്കുടിയില്‍ മാത്രം ദിലീപിന്റെ പേരിലുണ്ട്.

വസ്തുകളില്‍ പലതിന്റെയും വിപണി വില കുറച്ചാണ് കാണിച്ചിരിക്കുന്നത്. ആലുവയില്‍ ജി.പി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ 2010 എത്ര ഭൂമി വാങ്ങി ദിലീപും കുടുംബവും വാങ്ങി എന്നതിന്റെ കണക്ക് വ്യക്തമല്ല.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയിട്ടുണ്ട്. ദിലീപിന് ചില ട്രസ്റ്റുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വന്‍ നിക്ഷേപമുള്ളതായും വ്യക്തമായിട്ടുണ്ട്. ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്ന പക്ഷം ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് പോലീസ് അന്വേഷിക്കുമെന്നാണ് സൂചന.

രേഖകള്‍ കടപ്പാട്: പീപ്പിള്‍ ടിവി