നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാലിനെയും പോലീസ് അറസ്റ്റ് ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനായ നാദിര്‍ഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷയുടേയും ദിലീപിന്റെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിരുന്നതായിട്ടാണ് പോലീസ് റിപ്പോര്‍ട്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സിനിമാ താരങ്ങളെയും ചോദ്യം ചെയ്തേക്കുമെന്നാണ് പൊലീസ് പറയുന്നത്.

ദിലീപും നടിയുമായി ഉണ്ടായ തര്‍ക്കങ്ങളില്‍ ഇടപെട്ടവരെയാണ് ചോദ്യം ചെയ്യുക. 2013ലെ അമ്മ ഷോയുടെ റിഹേഴ്സലിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. അതേസമയം ദിലീപിന് ജയിലില്‍ നിന്ന് സുനി അയച്ച കത്ത് എഴുതിയത് വിപിന്‍ലാല്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. തൊഴില്‍തട്ടിപ്പ് കേസില്‍ പ്രതിയായ വിപിന്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. സിഐയും സംഘവും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.

അതിനിടെ ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ്ജയിലില്‍ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന ചിട്ടി കമ്പനിയുടമ സന്ദര്‍ശനം നടത്തിയത് വിവാദമായി. നടന് ജയിലില്‍ സൗകര്യങ്ങളൊരുക്കാനായി ജയിലധികൃതരെ സ്വാധീനിക്കാനായിരുന്നു സന്ദര്‍ശനമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. സംഭവത്തെ പറ്റി ജയില്‍വകുപ്പ് അനൗദ്യോഗിക അന്വേഷണം തുടങ്ങി. എന്നാല്‍ ചിട്ടക്കമ്പനി ഉടമയുടെ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ലെന്നും സൂപ്രണ്ടിനെ കാണാനാണ് ഇയാള്‍ എത്തിയതെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം. സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത ഞായറാഴ്ചയാണ് ഇരട്ടക്കൊലക്കേസ് പ്രതിയായ ചിട്ടിക്കമ്പനി ഉടമ ആലുവ സബ്ജയിലിലെത്തിയത്.