ചരിത്രമെഴുതി ‘ക്‌നാനായം 2017ന്’ കൊടിയിറങ്ങി

ജോണിക്കുട്ടി പിള്ളവീട്ടില്‍

ചിക്കാഗോ: നാട്ടില്‍ നിന്നു നോര്‍ത്ത് അമേരിക്കയിലേക്ക് കുടിയേറിയ ക്‌നാനായ യുവജനങ്ങളുടെ തനത് സംഗമം ‘ക്‌നാനായം 2017’ ജൂലൈ 14 മുതല്‍ 16 വരെ ചിക്കാഗോയില്‍ വച്ച് നടന്നു.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ ജനസംഘ്യപരമായും സാമൂഹികമായും ഏറ്റവും വളര്‍ന്ന് കൊണ്ടിരിക്കുന്നു വിഭാഗമാണ് ക്നാനായ സമൂഹം. ഈ പ്രത്യേക സാഹചര്യത്തില്‍ നാട്ടില്‍ നിന്നും പുതുതായി എത്തുന്ന യുവതി യുവാക്കളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ ഇത്തരം സമ്മിറ്റുകള്‍ സഹായിക്കുമെന്നും, ആദ്യമായി ഇത്തരമൊരു സമ്മിറ്റ് വിജയകരമായി നടത്തി ചരിത്രം കുറിച്ച ചിക്കാഗോ യുവജന വേദിയെ അഭിനന്ദിക്കുന്നതായും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. ചിക്കാഗോ യുവജനവേദി പ്രസിഡന്റ് അജോമോന്‍ പൂത്തുറയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍ പതാക ഉയര്‍ത്തിക്കൊണ്ടു തുടക്കം കുറിച്ച സമ്മിറ്റില്‍ വിവിധ സെഷനുകള്‍ക്ക് ഡോ ഷീന്‍സ് ആകശാല, ഫാ തോമസ് മുളവനാല്‍, ഫാ ബോബന്‍ വട്ടംപുറം, സിസ്റ്റര്‍ ജൊവാന്‍, ലിന്‍സണ്‍ കൈതമലയില്‍, അരുണ്‍ നെല്ലാമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മോര്‍ട്ടന്‍ ഗ്രോവ് ക്‌നാനായ കാതോലിക്കാ പള്ളിയിലും കെ.സി.എസ് ഫാമിലുമായി നടന്ന സമ്മിറ്റില്‍ ആറു സ്റ്റേറ്റുകളില്‍ നിന്നുള്ള യുവതി യുവാക്കള്‍ പങ്കെടുത്തു. യുവജന വേദിയെ ഒരു ദേശീയ സംഘടന ആക്കി മാറ്റുവാനുള്ള കെ.സി.സി.ന്‍.എ തീരുമാനത്തെ സ്വാഗതം ചെയ്ത സമ്മിറ്റ്, ആഗോള ക്‌നാനായ സഭയുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി റോം നിയോഗിച്ചിരിക്കുന്നു ബിഷപ്പ് മുള്‍ഹാള്‍ കമ്മീഷനെ യുവജനങ്ങളുടെ താല്പര്യങ്ങള്‍ അറിയിക്കുവാനും തീരുമാനിച്ചു.

എബിന്‍ കുളത്തില്‍ക്കരോട്ടു ചെയര്‍മാനും, ജിബിറ്റ് കിഴക്കേക്കുറ്റ് കണ്‍വീനറും, ഷെറിന്‍ ചേത്തലില്‍കരോട്ടു കോ ചെയര്‍മാനും ആയുള്ള 20 അംഗ കമ്മറ്റിയും അജോമോന്‍ പൂത്തുറയില്‍, ഗീതു കുറുപ്പംപറമ്പില്‍, സിമോണ കൊറ്റംകൊമ്പില്‍, ആല്‍ബിന്‍ പുലിക്കുന്നേല്‍, ഷാരു എള്ള്ങ്കിയില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ചിക്കാഗോ ക്‌നാനായ യുവജന വേദി എക്‌സിക്യൂട്ടീവും, പരിപാടിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു.