സുനന്ദ പുഷ്‌കറുടെ മരണം: വാദം കേള്‍ക്കല്‍ ആഗ്സ്റ്റ് ഒന്നിലേക്കു മാറ്റി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്നുകാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ആഗ്സ്റ്റ് ഒന്നിലേക്കു മാറ്റി. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും ഇഷ്‌കര്‍ സിഹ് ഭണ്ഡാരി എന്നയാളുമാണ് അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കേസിലെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച കോടതി അന്വേഷണം ആരംഭിച്ചിട്ട് മൂന്നര വര്‍ഷം കഴിഞ്ഞെന്നും സൂചിപ്പിച്ചു. ഡല്‍ഹി പൊലിസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സിബിഐ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി. ഐബി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, റോ, ഡല്‍ഹി പൊലിസ്. സി.ബി.ഐ എന്നിവരെ ഉള്‍പ്പെടുത്തിയ സംഘം കേസന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

2014 ജനുവരി 17 നാണ് കോണ്‍ഗ്രസ് നേതാവായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷകര്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സുനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസിന് സാധിച്ചിട്ടില്ല.