തക്കാളിപ്പെട്ടിക്ക് എകെ 47 സുരക്ഷ ; സത്യമാണ് ഇന്ത്യയില്‍ തന്നെ

തക്കാളിപ്പെട്ടിക്ക് ഗോദെറെജിന്റെ പൂട്ട് പൊതു ഇടങ്ങളില്‍ കളിയാക്കി പറയുന്ന പദമാണ്. എന്നാല്‍ ഇവിടെ അക്ഷരാര്‍ഥത്തില്‍ തക്കാളിപ്പെട്ടിക്ക് എ.കെ 47 സുരക്ഷയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് തക്കാളിപ്പെട്ടിക്ക് ഇത്തരത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതും നിസ്സാര സുരക്ഷയല്ല എ.കെ 47 തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് തക്കാളിപ്പെട്ടിക്ക് ഇവിടെ കാവല്‍ നില്‍ക്കുന്നത്.സ്വര്‍ണ്ണം, പണം,രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇതിലേതെങ്കിലും ഇവിടേക്ക് എത്തുന്നത് കൊണ്ടായിരിക്കും ഇത്രയും സുരക്ഷ എന്ന് കരുതി ചെന്ന് നോക്കിയാല്‍ നമ്മള്‍ ഞെട്ടും.

കിലോയ്ക്ക് ഒരു രൂപ മാത്രം വിലയുണ്ടായിരുന്ന സുലഭമായി ലഭിച്ചിരുന്ന തക്കാളിക്കാണ് ഈ സുരക്ഷയെല്ലാം ഒരുക്കിയിരിക്കുന്നത്. വിലയിടിഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകര്‍ തക്കാളി ചാക്ക് കണക്കിന് റോഡില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചത് ഒരു മാസം മുമ്പ് മാത്രമാണ്. പക്ഷെ ഇന്ന് തക്കാളി വാങ്ങാണം എങ്കില്‍ മറിച്ചൊന്ന് ആലോചിക്കും. നൂറ് രൂപ വരെയാണ് ചിലയിടങ്ങളില്‍ തക്കാളിക്ക് വില ഈടാക്കുന്നത്.

വില റോക്കറ്റ് പോലെ ഉയര്‍ന്ന് തുടങ്ങിയതോടെയാണ് തക്കാളി മോഷണം പോകാന്‍ തുടങ്ങിയത്. അതോടെ വേറെ നിവൃത്തിയില്ലാതെ വ്യാപാരികള്‍ക്ക് തക്കാളിക്ക് കാവല്‍ ഏര്‍പ്പെടുത്തേണ്ടി വന്നു.

ഒരാഴ്ച്ച മുമ്പ് മുംബൈയില്‍ ട്രക്കുകള്‍ ആക്രമിച്ച് 2600 കിലോ തക്കാളി കവര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തക്കാളിക്ക് കാവല്‍ ഏര്‍പ്പെടുത്താന്‍ മൊത്ത വ്യാപാരികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്ന് വ്യാപാരിയായ സന്തോഷ് നരാംഗ് മാധ്യമങ്ങളോട് പറഞ്ഞു.

കാവല്‍ ആവശ്യപ്പെട്ട് മാണ്ഡി ഭരണകൂടത്തെ വ്യാപാരികള്‍ സമീപിച്ചിരുന്നു. വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അര ഡസനോളം സുരക്ഷാ ജീവനക്കാരെയാണ് അനുവദിച്ചിരിക്കുന്നത്.