25 ലക്ഷത്തിന്‍റെ കാര്‍ ; കോടികളുടെ ആസ്തി ; ഒരു വര്‍ഷം കൊണ്ട് ശോഭാ സുരേന്ദ്രന്‍റെ വരുമാനം കോടികള്‍

കോഴ വിവാദത്തിനു പിന്നാലെ വരുമാനത്തിന്റെ കാര്യത്തിലും ബി ജെ പി നേതാക്കള്‍ കുടുങ്ങുന്നു. കോഴവിവാദം വന്നതിനു പിന്നാലെ നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്ന വേളയിലാണ് ആസ്തി സംബന്ധിച്ച വെളിപ്പെടുത്തല്‍ ശോഭ നടത്തിയത്. എന്നാല്‍ ഇതിപ്പോള്‍ ശോഭയ്ക്കും പാര്‍ട്ടിക്കും തന്നെ ദോഷമായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയ്ക്കകത്ത് ‘സേവ് ബിജെപി ഫോറത്തിന്റേത്’ എന്ന നിലയില്‍ പ്രചരിക്കുന്ന കത്തില്‍ ശോഭാ സുരേന്ദ്രന് കോടികളുടെ ആസ്തിയുണ്ടെന്നും കാല്‍ക്കോടി രൂപയുടെ കാറുണ്ടെന്നും ആരോപണം ഉണ്ടായിരുന്നു. ഇതിനുള്ള മറുപടിയായാണ് ശോഭ തന്റെ ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തനിക്ക് മൂന്നരയേക്കറോളം ഭൂമിയുണ്ടെന്നും അതില്‍ നെല്ല്, മഞ്ഞള്‍ എന്നിവ കൃഷി ചെയ്ത് സമ്പാദിക്കുന്ന തുക കൊണ്ടാണ് കാറ് വാങ്ങിയതെന്നുമാണ് ശോഭ വിശദീകരിച്ചത്. ഭര്‍ത്താവിന് കുറെ കാലമായി വാഹനങ്ങളുടെ ബിസിനസ് ഉണ്ടെന്നും തന്റെ കാറ് പത്ത് ലക്ഷം രൂപ വില വരുന്ന എത്തിയോസ് ആണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്ക് മത്സരിക്കവേ ശോഭാ സുരേന്ദ്രന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വളരെ കുറഞ്ഞ വരുമാനം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവിന്റെ ബിസിനസ് മറച്ചു വെച്ചിട്ടുണ്ട്. കൃഷിഭൂമിയുടെ കാര്യം പറയുന്നുണ്ടെങ്കിലും അതില്‍ നിന്നുള്ളതടക്കം വരുമാനവും തുച്ഛമാണ്. ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നു സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. സ്വന്തമായി വാഹനങ്ങളില്ലെന്നും ഭര്‍ത്താവിനുള്‍പ്പെടെ ലക്ഷങ്ങളുടെ സ്വത്ത് മാത്രമേ ഉള്ളൂ എന്നും ശോഭാ സുരേന്ദ്രന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് എന്നും ഓണ്‍ലൈന്‍ മാധ്യമമായ നാരദ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പു സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലം ശരിയാണെങ്കില്‍ ഒരു വര്‍ഷം കൊണ്ടാണ് നിലവിലെ ആസ്തികള്‍ ശോഭയ്ക്ക് ഉണ്ടായിരിക്കുന്നത്. സമാനമായ രീതിയില്‍ തന്നെ നേരത്തെ ആദിവാസി നേതാവ് ജാനുവിന് എതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നും കൃഷിചെയ്തു കിട്ടിയ പണം കൊണ്ടാണ് താന്‍ കാര്‍ വാങ്ങിയത് എന്ന് ജാനു മറുപടി നല്‍കിയിരുന്നു.