ഭര്‍ത്താവ് കൊല്ലപ്പെട്ടിട്ട് മൂന്നുവര്‍ഷം കഴിഞ്ഞ് ഭാര്യ അയാളുടെ കുഞ്ഞിന് ജന്മം നല്‍കി

2014 ഡിസംബറിലാണ് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥരായിരുന്ന വെന്‍ജിയന്‍ ലിയുവും റാഫേല്‍ റാമോസും പട്രോളിങ്ങിനിടെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഭര്‍ത്താവ് കൊല്ലപ്പെട്ട ദിവസം പെയ് ഷിയാ ചെന്‍ എന്ന 29കാരി ആത്മാര്‍ഥമായി ആഗ്രഹിച്ചു മരിച്ചു പോയ തന്റെ ഭര്‍ത്താവില്‍ നിന്ന് എന്നെങ്കിലും തനിക്ക് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കണമെന്ന്.

ഭര്‍ത്താവിനെ അത്രമേല്‍ അഗാധമായി സ്‌നേഹിച്ച ആ സ്ത്രീയുടെ ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ ശാസ്ത്രലോകം മുന്‍കൈയെടുത്തു. തുര്‍ന്ന് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.

അങ്ങനെ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ആ പോലീസുദ്യോഗസ്ഥന്റെ ജീവന്റെ ഒരംശം അയാളുടെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലൂടെ ന്യൂയോര്‍ക്ക് പ്രെസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ പിറവി കൊണ്ടു.ഡ്യൂട്ടിക്കിടെ ന്യൂയോര്‍ക്കില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നു ലിയു.

‘അദ്ദേഹം ഞങ്ങളെ വിട്ടു പോയെങ്കിലും ഇന്നും ഞങ്ങളോടൊപ്പമുണ്ടെന്ന് കരുതുന്നു’ എന്നാണ് ലിയുവിന്റെ ശവസംസ്‌കാര ചടങ്ങനിടെ ഭാര്യ ചെന്‍ പറഞ്ഞത്. ആ വാക്കുകള്‍ ഇന്ന് അക്ഷരംപ്രതി ശരിയായിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവന്റെ ഒരംശമാണ് ഇന്ന് ചെന്നിന്റെ നെഞ്ചോട് ചേര്‍ന്നു കിടക്കുന്ന മകള്‍ ആഞ്ചലീന.

1994ല്‍ 12 വയസ്സ് പ്രായമുള്ളപ്പോഴാണ് ലിയുവും അച്ഛനും അമ്മയും ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നത്. ഇവരുടെ ഏകമകനായിരുന്നു ലിയു. ഏക മകന്‍ നഷ്ടപ്പെട്ട ദുഃഖത്തോടൊപ്പം തങ്ങളുടെ വംശമാകെ നിലച്ചു പോയ ദുഖത്തിലായിരുന്നു ആ അച്ഛനമ്മമാര്‍.

ആ ദുഃഖമാണ് ചെന്നിന്റെ നിശ്ചയ ദാര്‍ഢ്യത്തിലൂടെ തിരികെപിടിച്ചിരിക്കുന്നത്.
ചെന്നിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ശവസംസ്‌കാരത്തിനു മുമ്പ് ലിയുവിന്റെ ബീജം ശേഖരിച്ചിരുന്നു. കൃത്രിമ ബീജസങ്കലനം നടത്തി ഒത്തിരി തവണ പരാജയപ്പെട്ടെങ്കിലും ചെന്‍ പിന്‍വാങ്ങാന്‍ ഒരുക്കമല്ലായിരുന്നു.

മാത്രമല്ല പരാജയപ്പെട്ട കഥകള്‍ ലിയുവിന്റെ മാതാപിതാക്കളെ ഒരിക്കല്‍ പോലും ചെന്‍ അറിയിച്ചതേയില്ല. ഒടുവില്‍ ആഞ്ജലീന ജന്മമെടുത്തപ്പോഴാണ് ആ സന്തോഷ വാര്‍ത്ത ഇരുവരും അറിയുന്നത്. ആശുപത്രിയില്‍ പേരക്കുഞ്ഞിനെ കാണാന്‍ വന്ന ഇരുവര്‍ക്കും കരച്ചിലടക്കാന്‍ സാധിച്ചില്ല. നെഞ്ചോട് ചേര്‍ത്ത് വിതുമ്പിക്കൊണ്ടാണ് അവര്‍ തങ്ങളുടെ കൊച്ചു മകളെ വരവേറ്റത്.

മകള്‍ക്ക് ഒരുമാസം തികയുമ്പോള്‍ ലിയുവിന്റെ കുഴിമാടത്തിനരികില്‍ ചെന്ന് ചെന്‍ പറയും ‘ലിയൂ ഇതാ നിന്റെ മകള്‍’ അതിനായി കാത്തിരിക്കുകയാണ് അവള്‍.