‘ കടക്ക് പുറത്ത് ‘ ഗ്രാമീണ ഭാഷയായിരിക്കാമെന്ന് കാനം രാജേന്ദ്രന്‍, പുറത്തു പോകാന്‍ പല രീതിയില്‍ പറയാമെന്നും കാനം

മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ലഘൂകരിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷയായിരിക്കാമെന്നും അതൊന്നും വല്യ വിഷയമായി കാണേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇന്ന് രാവിലെ തിരുവനന്തപുരത്ത് ബി.ജെ.പി. പ്രവര്‍ത്തകരുമായി നടന്ന സമാധാനചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് മുഖ്യമന്ത്രി ചര്‍ച്ച നടക്കാനിരുന്ന ഹാളില്‍ നിന്ന് പുറത്ത് പോകാന്‍ പറഞ്ഞത്. അതേസമയം, പുറത്തു പോകാന്‍ പല രീതിയില്‍ പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ മുഖ്യമന്ത്രി തന്നെ വിശദീകരിക്കുമെന്നും കാനം വ്യക്തമാക്കി.

പത്രക്കാരെ ആക്ഷേപിക്കുക എന്ന ഉദ്ദേശം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നിരിക്കില്ലെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ച നടന്ന തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു കാനം.

ചര്‍ച്ചയ്ക്കായി ഹോട്ടലിലെത്തിയ മുഖ്യമന്ത്രി ആദ്യം തന്നെ മാധ്യമപ്രവര്‍ത്തകരെ ഉള്ളില്‍ കടത്തിവിട്ടതിന് ഹോട്ടല്‍ മാനേജരോട് കയര്‍ക്കുകയും ചെയ്തിരുന്നു.