നിഷാമിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

നിഷാമിന്റെ മാനസികനില സാധാരണ നിലയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. പരിശോധനാ റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതി പരിഗണിക്കും.

നിഷാമിന്റെ മാനസികനില പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

നിഷാമിന്റെ മാനസികനില തകരാറിലാണെന്നും ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു ചികിത്സയ്ക്കു സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുവായ പി.ഐ.അബ്ദുല്‍ഖാദര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു പരിശോധന നടത്താന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്.

ഇതനുസരിച്ച് 29നു നിഷാമിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചു. മാനസികാരോഗ്യവിദഗ്ധന്‍ ഗൗരവ് പി.ശങ്കര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡാണു പരിശോധന നടത്തിയത്.