പൂജാരയും ഹര്‍മന്‍പ്രീതുമടക്കം 17 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്; പുരസ്‌ക്കാരമില്ലാതെ മലയാളം

ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്‍ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം. അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാരയും ഹര്‍മന്‍പ്രീത് കൗറുമടക്കം 17 ഇന്ത്യന്‍ കായിക താരങ്ങള്‍ക്കാണ് അര്‍ജുന പുരസ്‌കാരം. ജസ്റ്റിസ് സി.കെ താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പി.ടി. ഉഷയും വീരേന്ദര്‍ സെവാഗും അംഗങ്ങളായ സമിതിയാണിത്.

അതേസമയം മലയാളി താരങ്ങള്‍ ആരും അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായില്ല. നീന്തല്‍ താരം സജന്‍ പ്രകാശും ഷൂട്ടിങ് താരം എലിസബത്ത് സൂസന്‍ കോശിയും പട്ടികയിലുണ്ടായിരുന്നു.

പാരാലിമ്പിക്‌സ് മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു, വരുണ്‍ ഭാട്ടി, ഗോള്‍ഫ് താരം ശിവ് ചൗരസ്യ, ഹോക്കി താരം എസ്.വി സുനില്‍, അത്‌ലറ്റുകളായ ആരോഗ്യ രാജീവ്, ഖുശ്ബീര്‍ കൗര്‍, ബാസ്‌ക്കറ്റ്‌ബോള്‍ താരം പ്രശാന്തി സിങ്ങ്, എന്നിവരും അര്‍ജുന പുരസ്‌കാരം നേടി.