മദ്യക്കുപ്പിയുമായി 2000 അടി താഴ്ച്ചയുള്ള കൊക്കയിലേയ്ക്ക് വീഴുന്ന യുവാക്കള്‍; വിനോദ യാത്രകള്‍ വില്ലന്‍മാരുകുന്നതിങ്ങനെ

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അപകടമുണ്ടാകുന്നത് അധികവും അശ്രദ്ധകൊണ്ടാണ്‌. അത്തരമൊരു അശ്രദ്ധയാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ സംഭവിച്ചത്. 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക് രണ്ട് യുവാക്കള്‍ വീഴുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ അമ്പോലി പര്‍വ്വത ഭാഗങ്ങളിലാണ് സംഭവം നടന്നത്. കാണാതായ യുവാക്കള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

മഹാരാഷ്ട്രയിലെ വിനോദ സഞ്ചാര മേഖലയായ അമ്പോലി പര്‍വതത്തിലെ കവാലെ മേഖലയിലാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു. ഇമ്രാന്‍ ഗരാടി (26), പ്രതാപ് റാത്തോഡ് (21) എന്നിവരാണ് കൊക്കയിലേക്ക് വീണത്. വിനോദ സഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് സവന്ത്‌വാടി സ്റ്റേഷനിലെ സീനിയര്‍ പേലീസ് ഓഫീസര്‍ പറഞ്ഞു. കോലാപൂരിലെ ഒരു കോഴി ഫാമില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍.

കനത്ത മഴ മൂലം ഇവര്‍ക്കായുള്ള തിരച്ചില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. മദ്യ കുപ്പികളുമായി ഇവര്‍ കൊക്കയുടെ മുകളില്‍ കെട്ടിയ കൈവരിയില്‍ പിടിച്ച് കയറുന്നതും കാല്‍ വഴുതി താഴേക്ക് വീഴുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

വീഡിയോ കാണാം