കോളറ ഭീതി അകലുന്നതിന് മുമ്പ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കോളറക്ക് പിന്നാലെ ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും പടര്‍ന്ന് പിടിക്കുന്നു. പത്തനംതിട്ടയില്‍ ഇതുവരെ 66 പേര്‍ക്ക് രോഗം സ്ഥീരികരിച്ചതില്‍ കഴിഞ്ഞ മാസം ഒരാള്‍ മരിക്കുകയും ചെയ്തു. ഗ്രാമങ്ങളേക്കാള്‍ പത്തനംതിട്ട നഗര പരിധിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജലജന്യരോഗമായ മഞ്ഞപ്പിത്തത്തിന്റെ വ്യാപനം ഒരു ഇടവേളക്ക് ശേഷം പത്തനംതിട്ടയില്‍ പടര്‍ന്നുപിടിക്കുന്നതായാണ് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ വിലയിരുത്തല്‍.

വെള്ളക്കെട്ടുകളും അലക്ഷ്യമായ മാലിന്യ നിര്‍മാര്‍ജ്ജനവുമാണ് രോഗവ്യാപനത്തിന് കാരണം. പുതിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും കുടിവെള്ള ശ്രോതസ്സുകള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

രക്തത്തിലെ ബിലിറുബിന്റെ അളവ് ക്രമാതീതമായി ഉയരുന്നതാണ് മഞ്ഞപ്പിത്തം. ശുചിത്വം ഇല്ലായ്മയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരുന്നതിന് പ്രധാന കാരണം. മലിനജലം കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ വീട്ടിലെ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതും രോഗം പകരാന്‍ കാരണമാകുന്നു. ചപ്പുചവറുകളും മറ്റും കൂട്ടിയിടുന്നത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത മേഖലകളില്‍ രോഗം വളരെ വേഗത്തില്‍ പടരും.

ഹെപ്പറ്റൈറ്റിസ് എ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാലുടന്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയില്ല. വളരെ സാവധാനത്തില്‍ മാത്രമേ ഇവ പ്രകടമാകൂ. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 2 മുതല്‍ 7 ആഴ്ചക്കകം രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. വിശപ്പില്ലായ്മ , ക്ഷീണം, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, പനി, മൂത്രത്തിന് നിറം മാറുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.എന്നാല്‍ ചിലര്‍ക്ക് മഞ്ഞപ്പിത്തത്തിനൊപ്പം ചൊറിച്ചിലും ഉണ്ടാവുന്നു.