ഒരു നിമിഷത്തെ വ്യത്യാസത്തില്‍ ദുരന്തത്തിനിരയായ കുടുംബം, സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ബിഹാറിലെ വീഡിയോ

കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്ന ബിഹാറില്‍ നിന്നുള്ള ഒരു അപകട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വാന്‍ തോതില്‍ പ്രചരിക്കുകയാണ്. ബിഹാറിലെ അറാറിയ ജില്ലയിലാണ് സംഭവം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മറുകരിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുഞ്ഞടക്കമുള്ള മൂന്നംഗ കുടുംബം പാലം തകര്‍ന്ന് ഒഴുക്കില്‍പ്പെട്ട് അപകടത്തില്‍പ്പെടുന്നതാണ് വീഡിയോയിലുള്ളത്.

ചുറ്റും ആളുകള്‍ നോക്കി നില്‍ക്കെയാണ് അപകടമുണ്ടായത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബലക്ഷയം സംഭവിച്ച പാലത്തില്‍ നിന്ന് മറുകരയിലെത്താന്‍ ഒരു സ്റ്റെപ്പ് കൂടി മുന്നോട്ടു വച്ചാല്‍ മതിയായിരുന്നു. പക്ഷേ അതിന് മുന്നെ പാലം നിലംപൊത്തി, കുഞ്ഞടക്കം മൂന്നു പേരും ഒഴുക്കില്‍പ്പെട്ടു.

വെള്ളപ്പൊക്കത്തില്‍ ബിഹാറില്‍ ഇതുവരെ 98 പേര്‍ മരിച്ചിട്ടുണ്ട്. 16 ജില്ലകളിലായി 98 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിലും ഇന്ത്യയുടെ വടക്കന്‍ മേഖലകളില്‍ കനത്ത പേമാരിയെ തുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്.