എന്ത് കഴിക്കണം, അനുരാഗം ആരുമായി, ആധാറിലെ സ്വകാര്യത ?.. ; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധിക്കണം, വിവിധ കേസുകളില്‍ നിര്‍ണ്ണായകം

ജീവിക്കാനുള്ള മൗലികമായ അവകാശം ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഈ അവകാശത്തിന്റെ ഭാഗമായാണ് ഭരണഘടനയുടെ 21ാം അനുഛേദം പ്രകാരം സ്വകാര്യതയും മൗലികാവകാശമാണെന്ന് സുപ്രീം കോടതി നിരീക്ഷണം നടത്തിയയത്. സ്വകാര്യത ഒരു പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി അന്തിമ തീര്‍പ്പ് കല്‍പ്പിച്ചതോടെ അസാധുവാക്കപ്പെട്ടത് 1954 ലെ ആറംഗ ബെഞ്ചിന്റെയും 1962ലെ എട്ടംഗ ബെഞ്ചിന്റെയും സ്വകാര്യത മൗലികാവകാശമല്ലെന്ന വിധി പ്രഖ്യാപനമാണ്.

ഇതോടു കൂടി മുന്‍ വിധികള്‍ അസാധുവാക്കപ്പെട്ടതോടൊപ്പം നിരവധി കേസുകളില്‍ ഇത് നിര്‍ണ്ണായകമാവുകയും ചെയ്യും. ആധാറുള്‍പ്പെടെയുള്ള 24 കേസ്സുകളില്‍ ഈ വിധി വലിയ സ്വാധീനം ചെലുത്തും. ആധാറിനെ എതിര്‍ക്കുന്നവര്‍ മുഖ്യമായും ഉന്നയിക്കുന്നത് സ്വകാര്യത മൗലികാവകാശത്തിന്റെ ലംഘനമാണെന്ന വാദമാണ്.

സ്വകാര്യത മൗലികാവകാശമെന്ന് വിധിച്ചതോടെ ആധാര്‍ കാര്‍ഡ് സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ ലംഘനമല്ല എന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി മുമ്പാകെ തെളിയിക്കേണ്ടതായി വരും. ഇത് സര്‍ക്കാരിന് കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചാലേ ആധാര്‍ കേസില്‍ ആധാറിന് ഭരണഘടനാ സാധുത നേടിയെടുക്കാനാവൂ.

ആധാര്‍ വിഷയം പോലെതന്നെ ഈ വിധി സ്വാധീനിക്കാന്‍ പോവുന്നത് രാജ്യത്തെ സ്വവര്‍ഗ്ഗാനുരാഗികളെയാണ്. സ്വവര്‍ഗ്ഗ ലൈംഗികത ഡല്‍ഹി ഹൈക്കോടതി മുമ്പ് നിയമപരമാക്കിയിരുന്നു. എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗം കുറ്റമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്ന് പറഞ്ഞു കൊണ്ട് ഡല്‍ഹി ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി പിന്നീട് റദ്ദാക്കുകയായിരുന്നു.

നിലവില്‍ സ്വകാര്യത മൗലികാവകാശമാണെന്ന വിധിയെ ചൂണ്ടിക്കാട്ടി സ്വവര്‍ഗ്ഗാനുരാഗം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാം. സ്വവര്‍ഗ്ഗാനുരാഗ വിധിയെയും നിയമ നിര്‍മ്മാണത്തെയും പുതിയ വിധി സ്വാധീനിക്കും.

1952ലെയും 62ലെയും വിധി വ്യക്തിയുടെ സ്വകാര്യ ഇടങ്ങളിലേക്ക് ഭരണ ശക്തികള്‍ക്ക് കയറിച്ചെല്ലാന്‍ ആക്കം കൂട്ടിയിരുന്നു. അതിന് വലിയ തിരിച്ചടിയാകും പുതിയ വിധി.

രാജ്യത്ത് നടക്കുന്ന ബീഫ് റെയ്ഡുകള്‍ക്ക് ഈ വിധിയോടെ സാധുതയില്ലാതാകും എന്നാണ് നിയമ നിരീക്ഷകര്‍ പങ്കുവെക്കുന്നത്. എന്ത് കഴിക്കണമെന്നത് ഒരാളുടെ മൗലികാവകാശമാണെന്ന തരത്തിലേക്കുള്ള ചര്‍ച്ചകള്‍ക്കും ഈ വിധി വഴിവെക്കും.