മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘു ലേഖ വിതരണം ചെയ്ത മുജാഹിദുകള്‍ക്ക് ജാമ്യം

കൊച്ചി: പറവൂരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.നേരത്തെ ഇവര്‍ നല്‍കിയ ജാമ്യാപേക്ഷ പറവൂര്‍ ഒന്നാം ക്‌ളാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തിലെ തീരദേശ മേഖലയിലും ചേന്ദമംഗലം പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘുലേഖകള്‍ 40 പേരടങ്ങുന്ന മുജാഹിദ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. വടക്കേക്കര തറയില്‍ കവലയില്‍ വെച്ച് ഇവര്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍ മുന്നോട്ടു വരുകയായിരുന്നു. പ്രകോപനപരമായ സംഭാഷണങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നുണ്ടായതായും പരാതിയുണ്ട്. നാലംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞതോടെ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.
തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ഇവരെ വടക്കേക്കര പോലീസില്‍ എല്‍പ്പിച്ചു.

സംഭവം സമൂഹ മാദ്ധ്യമങ്ങളില്‍ ചിത്രം സഹിതം വന്നതോടെ മറ്റ് പ്രദേശങ്ങളിലും നാട്ടുകാര്‍ സംഘടിച്ച് ഇവരെ തടഞ്ഞു നിറുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പിന്നാലെ ഈ സംഘത്തെ മര്‍ദ്ദിച്ചതിന് ഏഴു ബി.ജെ.പി,ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.