എണ്ണാമെങ്കില്‍ എണ്ണിക്കോളൂവെന്ന്‌ ബിജെപിയ്ക്ക് വെല്ലുവിളി;ലാലുവിന്റെ ബിജെപി വിരുദ്ധ റാലിയില്‍ ആവേശം ചോരാതെ ലക്ഷങ്ങള്‍

ആര്‍ജെഡിയുടെ നേതൃത്വത്തില്‍ പട്ട്‌നയില്‍ ബിജെപിക്കെതിരെ അണിചേര്‍ന്നത് ലക്ഷങ്ങള്‍. മഹാസഖ്യത്തെ തകര്‍ത്ത് ബി.ജെ.പിയുമായി കൂട്ടുകൂടിയ നിതീഷ് കുമാറിനെയും സഖ്യത്തെയും ഞെട്ടിച്ചുകൊണ്ടാണ് പ്രതിപക്ഷ സഖ്യത്തിന്റെ ബി.ജെ.പി. വിരുദ്ധ മഹാറാലി നടന്നത്.

‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന ആര്‍.ജെ.ഡിയുടെ ആഹ്വാനം ഏറ്റെടുത്ത് വിവിധ പാര്‍ട്ടികളില്‍ നിന്നായി പത്ത് ലക്ഷത്തിലധികം ആളുകള്‍ റാലിക്കായി പട്ട്‌നയിലെത്തി. ജെ.ഡി.യു. ഔദ്യോഗിക പക്ഷത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ശരത് യാദവും, ലാലു പ്രസാദ് യാദവ് നേതൃത്വം കൊടുക്കുന്ന റാലിയിലെത്തി. ലാലു പ്രസാദ് യാദവിന് വേദിയില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. തുര്‍ന്ന് ഒന്നോ രണ്ടോ മാസം കാത്തിരിക്കാനാണ് ശരത് യാദവ് അണികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഒരു ‘മുഖ’ത്തിനും ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് മഹാറാലിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തു. എണ്ണാമെങ്കില്‍ എണ്ണിക്കോളൂ എന്ന് ബിജെപിയെ വെല്ലുവിളിച്ചിട്ടുമുണ്ട്.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് , കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലിയില്‍ പങ്കെടുക്കാനെത്തിയിട്ടില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക സന്ദേശം സമ്മേളനത്തില്‍ വായിച്ചു.