ഇങ്ങനെയും പോലീസുകാരുണ്ട്; 400 കുട്ടികളുടെ ജീവനുവേണ്ടി ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍

എത്ര പോലീസുകാരുണ്ടാകും ഇങ്ങനെ… 400 ഓളം കുട്ടികളെ ബോംബ് സ്‌ഫോടനത്തില്‍ നിന്ന് രക്ഷിക്കാന്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ബോംബും തോളിലേന്തി ഓടിയത് ഒരു കിലോമീറ്റര്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയാണ് ഉത്തരവാദിത്വം മറക്കാത്ത പോലീസുകാരനെ കാണാനായത്.

സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അനവേഷണ വിധേയമായി എത്തിയതായിരുന്നു ഹെഡ്‌കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലും മറ്റ് പോലീസുകാരും. ബോംബ് കണ്ടെത്തിയ ഉടനെ മുന്നും പിന്നും നോക്കാതെ അത് തോളിലേന്തി അഭിഷേക് പട്ടേല്‍ നില്‍ക്കാതെ ഓടി.

സ്‌കൂളില്‍ നിലയുറപ്പിച്ച വാര്‍ത്താ സംഘമാണ് ബോംബുമായി കോണ്‍സ്റ്റബിള്‍ ഓടുന്നത് ആദ്യം കാണുന്നത്. ഇത് ക്യാമറയില്‍ പകര്‍ത്തിയതോടെ സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിലും എത്തി.

തോളിലേറ്റിയ ബോംബ് പൊട്ടുകയാണെങ്കില്‍ അരകിലോമീറ്റര്‍ പരിധി വരെ അതിന്റെ ആഘാതമുണ്ടാകുമെന്ന തിരിച്ചറിവാണ് ബോംബുമെടുത്ത് ഓടാന്‍ കാരണം.

കുട്ടികള്‍ക്ക് യാതൊരു പരിക്കുമേല്‍ക്കാത്ത ദൂരെ ഒരിടത്തേക്ക് ബോംബ് മാറ്റണമെന്നത് മാത്രമായിരുന്നു എന്റെ ഉള്ളില്‍.   അഭിഷേക് പട്ടേല്‍

അജ്ഞാത സന്ദേശം ലഭിച്ചയുടന്‍ പോലീസ് അലംഭാവം കാണിക്കാതെ സംഭവസ്ഥലത്തെത്തിയിരുന്നു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ച് അവധി പ്രഖ്യാപിച്ച് കുട്ടികളെ ഒഴിപ്പിക്കാന്‍ വേണ്ട നിര്‍ദേശവും നല്‍കി.
അഭിഷേക് പട്ടേല്‍ ഇതാദ്യമായല്ല ബോംബ് കണ്ടെത്തുന്നത്. മുമ്പും ഇതുപോലെ ബോംബ് കണ്ടെത്തിയപ്പോള്‍ അത് പൊട്ടിയിരുന്നെങ്കില്‍ 500 മീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനം നടക്കുമെന്നായിരുന്നു വിലയിരുത്തല്‍.

ജനസംഖ്യ കൂടുതലുള്ള പ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ ബോംബ് പൊട്ടിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്നത് ആ പോലീസുകാരന്‍ കണക്കുകൂട്ടി പിന്നീട് അഭിഷേകിന് ജീവന്‍ മറന്നുള്ള ഓട്ടം മാത്രമായിരുന്നു മുന്നിലുള്ള വഴി.

വിവരം കൈമാറിയ ആളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. സ്വയം മറന്നുള്ള ഈ കര്‍ത്തവ്യ ബോധത്തിന് ധീരതയ്ക്കുള്ള അവാര്‍ഡ് അദ്ദേഹത്തിന് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഐ.ജി. അനില്‍ സക്‌സേന പ്രതികരിച്ചു.