ലൈംഗിക ശേഷിയില്ല പിന്നെയെങ്ങനെ ബലാത്സംഗം ചെയ്യും ഗുര്‍മീത് വാദിച്ചു; തെളിവില്ലാതെ പോലീസും, കേസില്‍ നിന്ന് രക്ഷപ്പെടുത്താതെയിരുന്നത് മൊഴികളില്‍ ഒന്ന്‌

ബലാത്സംഗക്കേസില്‍ 20 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് തനിക്ക് ലൈഗിക ശേഷിയില്ലെന്ന് കോടതിയില്‍ വാദിച്ചതായി റിപ്പോര്‍ട്ടുകള്‍. 1990 മുതല്‍ തനിക്ക് ലൈംഗിക ശേഷി ഇല്ലെന്നാണ് ഗുര്‍മീതിന്റെ വാദം.

എന്നാല്‍ ഗുര്‍മീതിന് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി സി.ബി.ഐ. കോടതി ഈ വാദം തള്ളിക്കളയുകയായിരുന്നു. 1990 മുതല്‍ തനിക്ക് ലൈംഗിക ശേഷിയില്ലെന്നും പീഡനം നടന്നുവെന്ന് പറയുന്നത് 1999 ലാണെന്നും അതിനാല്‍ താന്‍ നിരപരാധിയാണെന്നുമായിരുന്നു ഗുര്‍മിതിന്റെ വാദം.

ഈ വാദം തള്ളിക്കളയാനുള്ള തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈവശം ഉണ്ടായിരുന്നില്ല. മാത്രമല്ല ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടുമുണ്ടായിരുന്നില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഈയൊരൊറ്റ കാരണം കൊണ്ട് ഗുര്‍മിത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു.

എന്നാല്‍ പ്രതിഭാഗത്തുനിന്നുള്ള സാക്ഷികളിലൊരാളുടെ മൊഴി ആധാരമാക്കിയാണ് ഗുര്‍മിതിന്റെ വാദത്തിനെ കോടതി തള്ളിക്കളഞ്ഞത്. പീഡനം നടക്കുന്ന കാലത്ത് ഗുര്‍മിതിന്റെ മക്കള്‍ ആശ്രമത്തിലെ ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന് സാക്ഷികളിലൊരാളുടെ മൊഴിയില്‍ പറയുന്നുണ്ട്.

ഗുര്‍മിതിന്റെ ലൈംഗിക ശേഷിയുടെ ശബ്ദിക്കുന്ന തെളിവുകളാണ് അവരെന്നും അല്ലെങ്കില്‍ മക്കള്‍ തനിക്കുണ്ടായതല്ലെന്ന് ഗുര്‍മീതിന് പറയേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.