മതിയായ രേഖകളില്ല, ജയരാജനെതിരെ യു എ പി എ ചുമത്തിയ കുറ്റപത്രം കോടതി മടക്കി
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. നിയമ വിരുദ്ധപ്രവര്‍ത്തന നിരോധനനിയമത്തിന്റെ (യുഎപിഎ) വിവിധ വകുപ്പുകള്‍ പ്രകാരം ജയരാജന്‍ അടക്കം ആറു പ്രതികള്‍ക്കെതിരെ കുറ്റംചുമത്തിയ സാഹചര്യത്തില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കേണ്ട കേന്ദ്രസര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണു കുറ്റപത്രം മടക്കിയത്.
സി.പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ജയരാജനെതിരെ ഗുരുതരകുറ്റങ്ങള്‍ ചുമത്തി 25-ാം പ്രതിയാക്കിയാണ് സി.ബി.ഐ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഗൂഢാലോചനയില്‍ പി. ജയരാജന്‍ നേരിട്ടു പങ്കാളിയായിരുന്നു. കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മനോജിനെ വധിച്ചതെന്നും സി.ബി.ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്. ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടത്. മനോജ് സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയില്‍നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. പി. ജയരാജനടക്കം 25 സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ്.
കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയിലാണു കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. ഭീകരപ്രവര്‍ത്തനം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയതിനു യുഎപിഎ 18-ാം വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണു ജയരാജനെതിരെ സിബിഐ കേസ് എടുത്തിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനയും വധശ്രമവും കൊലപാതകവും അടക്കമുള്ള വകുപ്പുകളും സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവും കേസുണ്ട്.