കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: അഞ്ച് മന്ത്രിമാര്‍ രാജിവച്ചു, വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിക്ക് സാധ്യത

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനസംഘടനക്ക് മുന്നോടിയായിനടക്കാനിരിക്കെ 5 മന്ത്രിമാര്‍ രാജിവെച്ചു. നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയോടൊപ്പം ജല വിഭവ മന്ത്രി ഉമാ ഭാരതി, കൃഷി മന്ത്രി രാധാ മോഹന്‍ സിങ്, ജല വിഭവ സഹമന്ത്രി സഞ്ജീവ് ബല്യാന്‍, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ് സിങ് എന്നിവരും മന്ത്രി സ്ഥാനം രാജിവച്ചൊഴിഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിമാരുടെ രാജിപ്രഖ്യാപനം വന്നത്. വരുന്ന രണ്ട് ദിവസത്തിനകം കൂടുതല്‍ പേര്‍ രാജി വെച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവും സഹമന്ത്രി കല്‍രാജ് മിശ്രയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്‍പ് തന്നെ പുനഃസംഘടന നടത്താനാണ് ബി.ജെ.പി ആലോചിക്കുന്നത്.

പ്രതിരോധം, നഗരവികസനം, വനം-പരിസ്ഥിതി എന്നിങ്ങനെ സുപ്രധാന വകുപ്പുകളില്‍ ഒഴിവു വന്നിട്ട് ഏറെക്കാലമായി. ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീകര്‍ പോയശേഷം പ്രതിരോധത്തിന്റെ ചുമതലകൂടി വഹിക്കുകയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അനില്‍ ദാവെയുടെ നിര്യാണത്തോടെ വനം-പരിസ്ഥിതി മന്ത്രാലയത്തിനും പ്രത്യേക മന്ത്രി ഇല്ലാതായി. വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായതോടെ നഗരവികസന വകുപ്പിനും മന്ത്രിയില്ല.ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് അവിടെ നിന്നൊരാള്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കിയേക്കും.

നിതീഷ്‌കുമാര്‍ നയിക്കുന്ന ജനതാദള്‍-യു ബി.ജെ.പി പാളയത്തില്‍ എത്തിയതോടെ, അവരെ എന്‍.ഡി.എ സഖ്യകക്ഷിയാക്കി കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കാനുള്ള ചര്‍ച്ചയും നടക്കുന്നു. എന്‍.സി.പിക്ക് ബി.ജെ.പിയോട് പ്രത്യേക താല്‍പര്യം വര്‍ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.