പെമ്പിളൈ ഒരുമൈക്കെതിരായ മണിയുടെ പരാമര്‍ശം: ഹരജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്​ വിട്ടു

ന്യൂഡല്‍ഹി: പെമ്പിളൈ ഒരുമയ്‌ക്കെതിരെ മന്ത്രി എം.എം. മണി നടത്തിയ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണബെഞ്ചിനു വിടാന്‍ തീരുമാനം. മണിക്കെതിരെ പരാതിക്കാരന്‍ പുതിയ ഹര്‍ജി ഭരണഘടനാ ബെഞ്ചിനു മുന്നില്‍ സമര്‍പ്പിക്കണം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ മാനഭംഗത്തിന് ഇരയായ അമ്മയെയും മകളെയും മന്ത്രിയായിരിക്കെ സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ അപമാനിച്ച കേസിനൊപ്പമായിരിക്കും എം.എം മണിക്കെതിരായുള്ള ഹര്‍ജിയും പരിഗണിക്കുക.

കഴിഞ്ഞ ഏപ്രിലില്‍ ഇടുക്കിയില്‍ നടന്ന സി.പി.എമ്മിന്റെ ഒരു പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ എം.എം.മണി പരാമര്‍ശങ്ങള്‍ നടത്തിയത്. പരാമര്‍ശം വിവാദമായതോടെ വനിതാ കമ്മിഷന്‍ അംഗം ഡോ.ജെ.പ്രമീളാദേവി ഇടപെട്ട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കേസെടുക്കാനും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. എന്നാല്‍ മണിക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പോലീസ് നല്‍കിയ റിപ്പോര്‍ട്ട്.

വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കണമെന്നും മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി തള്ളിയിരുന്നു. മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതു നല്ല കാര്യവും മികച്ച പൊതുനയവുമാണെന്നു പറഞ്ഞ കോടതി, മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തില്‍പെട്ട കാര്യമായതിനാല്‍ കോടതിക്ക് ഇക്കാര്യം നിര്‍ദേശിക്കാനാവില്ലെന്നാണ് വ്യക്തമാക്കിയത്.