ചരിഞ്ഞ എഞ്ചിനുകളുമായി ഇന്ത്യന്‍ ട്രാക്കിലേയ്ക്ക് സ്വിസ് നിര്‍മ്മിത തീവണ്ടികളെത്തുന്നു, കരാറുകളിലൊപ്പ് വെച്ചു


സ്വിറ്റ്‌സര്‍ലന്‍ഡ് നിര്‍മിത ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ ട്രാക്കുകളിലൂടെ അധികം താമസിക്കാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചെന്നാണ് വിവരം.

ചരിഞ്ഞ എന്‍ജിനുകളാണ് സ്വിസ് ട്രെയിനുകളുടെ പ്രത്യേകത. ഇറ്റലി, പോര്‍ച്ചുഗല്‍, സ്ലൊവേനിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ചൈന, ജര്‍മനി തുടങ്ങി 11 രാജ്യങ്ങളിലാണ് ഇത്തരം ട്രെയിനുകള്‍ ഇപ്പോള്‍ നിലവിലുള്ളത്. സീറ്റുകളില്‍ മൃദുവായ കൈപ്പിടികളും, നിന്ന് യാത്രചെയ്യുന്നവര്‍ക്ക് ബാലന്‍സ് തെറ്റാതിരിക്കാനുള്ള സൗകര്യങ്ങളുമുള്ളതാണ് ഇത്തരം ട്രെയിനുകള്‍.

സ്വിറ്റ്‌സര്‍ലന്‍ഡ് പാരിസ്ഥിതിക വകുപ്പുമായും, ഗതാഗതവകുപ്പുമായുമാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. റെയില്‍വേ രംഗത്തെ സഹകരണം ഉറപ്പുവരുത്തുന്നതു സംബന്ധിച്ചാണ് ആദ്യ കരാര്‍.

റെയില്‍വേ വൈദ്യുതീകരണവും ടണല്‍ നിര്‍മാണവുമടക്കമുള്ള കാര്യങ്ങളാണ് ഈ കരാറിലുള്ളത്. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനും സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായാണ് രണ്ടാമത്തെ കരാര്‍.