ബിഹാര്‍ വെള്ളപ്പൊക്കം; കാരണം എലികളാണെന്ന് ബിഹാര്‍ ജലവകുപ്പ് മന്ത്രി, ധാന്യം സൂക്ഷിക്കുന്നത് എലികളെ ആകര്‍ഷിക്കുന്നു

ബിഹാറില്‍ അഞ്ഞൂറോളം പേരുടെ ജീവനെടുക്കുകയും കോടിക്കണക്കിന് നാശനാഷ്ടം വിതച്ച വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന് ബിഹാര്‍ ജലവകുപ്പ് മന്ത്രി ലാലന്‍ സിംങിന്റെ കണ്ടെത്തല്‍.

പുഴയുടെ തീരങ്ങള്‍ എലികള്‍ തുരന്ന് നശിപ്പിച്ചതാണ് വെളളപ്പൊക്കത്തിലേക്ക് നയിച്ചതെന്നാണ് സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് മന്ത്രി ലാലന്‍ സിംങ് പ്രതികരിച്ചത്.

കമല ബലന്‍ നദിയുടെ തീരങ്ങള്‍ ഇടിഞ്ഞു വീഴാന്‍ പ്രധാന കാരണം എലികളാണ്. തീരങ്ങളില്‍ ഗ്രാമവാസികള്‍ ധാന്യം സൂക്ഷിക്കുന്നത് എലികളെ ആകര്‍ഷിക്കുന്നുണ്ട്. ഇവ തീരങ്ങള്‍ തുരന്ന് ഇരുകരകളും അപകടാവസ്ഥയിലാക്കിയതിനാലാണ് വെള്ളം കരകയറി എത്തിയതെന്നും മന്ത്രി.

എന്നാല്‍ വിചിത്രമായ മന്ത്രിയുടെ വാദത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. യുക്തിരഹിതമായ വാദങ്ങളുന്നയിച്ച് പോരായ്മകള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുയരുന്നതെന്നാണ് ആര്‍.ജെ.ഡി. വക്താവ് ശക്തി സിങ് യാദവിന്റെ പ്രതികരണം.

‘നേരത്തെ അവര്‍ പറഞ്ഞു എലികളാണ് മദ്യം കുടിച്ച് തീര്‍ത്തതെന്ന്. ഇപ്പോള്‍ അവര്‍ പറയുന്നു വെള്ളപ്പൊക്കത്തിന് കാരണമായതും എലികളാണെന്ന്. എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് എലികളാണെന്നാണ് അവരുടെ വാദം. കുറ്റങ്ങളെല്ലാം ജീവികള്‍ക്കു മേല്‍ വച്ചുകെട്ടാനാണ് സര്‍ക്കാരിന്റെ ശ്രമം’    ശക്തി സിംങ് യാദവ്

സംസ്ഥാന ബി.ജെ.പി. നേതൃത്വവും സര്‍ക്കാരിനെതിരെ രംഗത്തെത്തി. സംസ്ഥാനത്തെ അണക്കെട്ടുകളും പുഴകളുമെല്ലാം സുരക്ഷിതമാണെന്നാണ് സഭയില്‍ മന്ത്രി അറിയിച്ചത്. അപ്പോള്‍ എങ്ങനെ ഇവര്‍ക്ക് എലികളെ കുറ്റം പറയാന്‍ സാധിക്കുമെന്ന് ബി.ജെ.പി. നേതാവ് മിതിലേഷ് തിവാരി ചോദിച്ചു.