ശ്രീലങ്കന്‍ പര്യടനം തൂത്ത് വാരാനൊരുങ്ങി ഇന്ത്യ; ഏക ട്വന്റി-20 മത്സരമിന്ന്

കൊളംബോ: ടെസ്റ്റ്-ഏക ദിന മത്സരങ്ങളില്‍ സമ്പൂര്‍ണ്ണ ജയം നേടിയ ഇന്ത്യ ലങ്കന്‍ പര്യടനത്തിലെ അവസാന മത്സരത്തിന് ഇന്നിറങ്ങും. ടെസ്റ്റിലും (3-0) ഏകദിനത്തിലും (5-0) സമ്ബൂര്‍ണ വിജയം സ്വന്തമാക്കിയ ഇന്ത്യ അവസാന ട്വന്റി-20 വിജയിച്ച് പര്യടനം ഏകപക്ഷീയമാക്കാം എന്ന ലക്ഷ്യത്തോടെയാകും  മത്സരത്തിനിറങ്ങുക.

ടെസ്റ്റിലും ഏകദിന പരമ്പരയിലും ടീം കാണിച്ച ഒത്തിണക്കവും മികവും പുറത്തെടുത്താല്‍ ഈ മത്സരവും ഇന്ത്യക്ക് അനായാസ വിജയം നല്‍കും. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഇന്ത്യന്‍ ടീം സന്തുലിതമാണ്. പരമ്പരയില്‍ ഇതുവരെയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത ലങ്കന്‍ ടീമിനെ ആരാധകരും ഏതാണ്ട് കൈവിട്ട മട്ടാണ്. ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയെങ്കിലും ഒരു ജയം ശ്രീലങ്ക ആഗ്രഹിക്കുന്നുണ്ട്.

കളിക്കാരെ മാറിമാറി പരീക്ഷിച്ചിട്ടും രക്ഷകിട്ടാതെ ഉഴറുന്ന ലങ്ക ബുധനാഴ്ചത്തെ മത്സരത്തിനുള്ള ടീമില്‍ പുതുതായി ഏതാനും താരങ്ങളെക്കൂടി ഉള്‍പ്പെടുത്തി. ഉപുല്‍ തരംഗ നയിക്കുന്ന ടീമിലേക്ക് ലെഗ്‌സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സേ, ഓള്‍റൗണ്ടര്‍ ദസുന്‍ ഷാനക എന്നിവരെയാണ് അധികമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പരിക്കുമാറി സുരാഗ ലക്മല്‍ ടീമില്‍ തിരിച്ചെത്തിയിട്ടുമുണ്ട്. ചമീരയെയും വിശ്വ ഫെര്‍ണാണ്ടോയെയും ഒഴിവാക്കി.