ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഹാജിമാര്‍ ഇന്നുമുതല്‍ നാട്ടിലേക്ക് മടങ്ങും

ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഇന്ത്യന്‍ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ഇന്ന് മുതല്‍ ആരംഭിക്കും. ജിദ്ദയില്‍നിന്ന് രാവിലെ 9.45ന് ഗോവയിലേക്കാണ് ആദ്യ വിമാനം. തുടര്‍ന്ന് ലഖ്‌നോ, ഡല്‍ഹി തുടങ്ങിയ ഇടങ്ങളിലേക്കും സര്‍വീസ് ഉണ്ട്. 12 വിമാനങ്ങളിലായി 3500 ഹാജിമാരാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്.

എന്നാല്‍ മലയാളി ഹാജിമാരുടെ മടക്കയാത്ര മദീന സന്ദര്‍ശനത്തിന് ശേഷം ഈ മാസം 22 മുതലാകും ആരംഭിക്കുക. ഒക്ടോബര്‍ 6 ന് ആണ് അവസാന സംഘം നാട്ടില്‍ എത്തുക. ഹജ്ജിനു മുന്‍പ് മദീന സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചവരാണ് ഇന്ന് മുതല്‍ യാത്ര തിരിക്കുന്നത്.

ജിദ്ദ വഴി ഹജ്ജിനെത്തിയ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം ഈ മാസം പത്തിന് ആരംഭിക്കും. 19 മുതലാണ് മദീനയില്‍ നിന്നുള്ള ആദ്യ മടക്കയാത്ര വിമാനം. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കേരളത്തില്‍ നിന്നെത്തിയ ഹാജിമാര്‍ 13 മുതല്‍ മദീന സന്ദര്‍ശനം ആരംഭിക്കും. അതേ സമയം സ്വകാര്യ ഗ്രൂപ്പുകളിലെ തീര്‍ഥാടകര്‍ അടുത്ത ദിവസം മുതല്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. 1,69,940 പേരാണ് ഇന്ത്യയില്‍നിന്ന് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാനെത്തിയത്.