പാക്കിസ്ഥാന് കര്‍ശന താക്കീതുമായി ഇന്ത്യ; ഭീകരത നിയന്ത്രിച്ചില്ലെങ്കില്‍ നിയന്ത്രണ രേഖ കടന്നും ആക്രമിക്കും

ന്യുഡല്‍ഹി: പാകിസ്ഥാനു കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യ. ഭീകരരെ നിയന്ത്രിച്ചില്ലെങ്കില്‍ നിയന്ത്രണ രേഖ മറി കടന്ന് ആക്രമണം നടത്താന്‍ മടിക്കില്ലെന്നാണ് ഇന്ത്യ നല്‍കിയ താക്കീത്. പാക്ക് അധീനകാശ്മീരില്‍ ധാരാളം ഭീകരപരിശീലന കേന്ദ്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യം വന്നാല്‍ നിയന്ത്രണ രേഖ മറികടന്ന് ഇനിയും ആക്രമണംനടത്താന്‍ മടിക്കില്ലെന്ന് വടക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ ഡി അമ്പു പറഞ്ഞു.
ഉധംപൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവേയാണ് ഇന്ത്യന്‍ നിലപാട് വ്യക്തമാക്കികൊണ്ട് സൈനിക നേതൃത്വം മുന്നറിയിപ്പ് നല്‍കിയത്.

ഭീകരരെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള സന്ദേശമാണ് നേരത്തെ മിന്നലാക്രമണത്തിലൂടെ പാക്കിസ്ഥാന് നല്‍കിയത്. എന്നാല്‍ ഭീകര ക്യാമ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടി വേണ്ടി വരുമെന്നും വടക്കന്‍ കമാന്‍ഡ് മേധാവി ലഫ് ജനറല്‍ ഡി അമ്പു പറഞ്ഞു.
ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള ആക്രമണം നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് കഴിഞ്ഞ ദിവസം സൈനിക മേധാവി ജനറല്‍ ബിവിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു.