ഗൗരിയുടെ ഘാതകരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10ലക്ഷം രൂപ പാരിതോഷികം; പുതിയ നീക്കവുമായി അന്വേഷണ സംഘം

 

ബംഗലൂരുവില്‍ കൊലചെയ്യപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകരെ കണ്ടെത്താന്‍ ജനങ്ങളുടെ സഹായം തേടി പ്രത്യേക അന്വേഷണസംഘം. കര്‍ണാടക ആഭ്യന്തര മന്ത്രാലയം കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

പ്രതികളെ കുറിച്ച് വ്യക്തമായ സൂചന കിട്ടാത്ത സാഹചര്യത്തിലാണ് നിലവില്‍ ഇന്റലിജന്‍സ് ഐ.ജി. ബി.കെ. സിങിന്റെ നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്ന് വിവരശേഖരണത്തിന് മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും പരസ്യപ്പെടുത്തിയത്.

21 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണസംഘം വിപുലീകരിക്കാനും ആലോചനയുണ്ട്. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലയാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

ഗൗരിയുടെ വീട്ടില്‍ നിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമിയുടെ രേഖാചിത്രം തയാറാക്കിയിട്ടുണ്ടെങ്കിലും പോലീസ് ഇത് പുറത്തുവിട്ടിട്ടില്ല.