ഗൗരിക്കു നീതി തേടി രംഗത്തുവന്നിട്ടുള്ള ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും ആര്‍എസ്എസ്സുകാര്‍ കൊല്ലപ്പെട്ട സമയത്ത് എവിടെയായിരുന്നു- കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ജീവനു ഭീഷണി ഉണ്ടായിരുന്ന ഗൗരി ലങ്കേഷിന് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴ്ച വരുത്തി.

ഗൗരി ലങ്കേഷിന്റെ വധത്തെ ഒട്ടേറെ ബി.ജെ.പി. നേതാക്കള്‍ അപലപിച്ചിട്ടുണ്ടെങ്കിലും, കൊലപാതകത്തോട് ബി.ജെ.പി. നേതാക്കള്‍ മുഖം തിരിച്ചുനില്‍ക്കുന്നുവെന്നാണ് പ്രചാരണങ്ങള്‍. ഗൗരിക്കു നീതി തേടി രംഗത്തുവന്നിട്ടുള്ള ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും കേരളത്തിലും കര്‍ണാടകയിലും ഒട്ടേറെ ആര്‍.എസ്.എസ്സുകാര്‍ കൊല്ലപ്പെട്ട സമയത്ത് എവിടെയായിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചിരുന്ന വ്യക്തിയെന്ന നിലയില്‍, അവര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും പ്രസാദ് ആരോപിച്ചു.