ഗുര്‍മീതിന്റെ ആസ്ഥാനത്ത് നിന്ന് മതിയായ രേഖകളില്ലാതെ വിട്ടു നല്‍കിയത് 14 മൃതദേഹങ്ങള്‍, കുറേയധികം കത്തിച്ചു കളഞ്ഞു

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിന്റെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് മതിയായ രേഖകള്‍ കൂടാതെ 14 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍.

കേന്ദ്ര ആരോഗ്യ മന്ത്രാലയം യു.പി. സര്‍ക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദേരാ സച്ചാ ആസ്ഥാനം ഒഴിപ്പിക്കല്‍ നടപടിയുമായി ഹരിയാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ഈ നിര്‍ണായക വിവരം പുറത്തുവന്നിരിക്കുന്നത്.

സിര്‍സയിലെ ആസ്ഥാനത്തുനിന്ന് 14 മൃതദേഹങ്ങള്‍ ലക്‌നൗവിലെ സ്വകാര്യ മെഡിക്കല്‍ കോളജായ ജി.സി.ആര്‍.ജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു കൈമാറിയിരുന്നു. ഇത്തരമൊരു കൈമാറ്റം നടത്തുമ്പോള്‍ ആവശ്യമായ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളോ സര്‍ക്കാരിന്റെ അനുവാദമോ ഇല്ലായിരുന്നു.

ഈ വിഷയത്തില്‍ മെഡിക്കല്‍ കോളജില്‍നിന്ന് വിശദീകരണം തേടിയപ്പോള്‍, മൃതദേഹങ്ങള്‍ കൈമാറിയ നടപടിയില്‍ ‘ഗുരുതരമായ ചില പ്രശ്‌നങ്ങള്‍’ ഉണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റി റിപ്പോര്‍ട്ടു നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രായലം യു.പി. സര്‍ക്കാരിന് കത്തയച്ചത്.

നേരത്തെ, ആശ്രമത്തില്‍ പരിശോധന ഉറപ്പായതിനു പിന്നാലെ ദേരാ സച്ചാ സൗദാ അനുയായികളുടെ മൃതദേങ്ങള്‍ ആശ്രമത്തിനുള്ളില്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന് സംഘടനയുടെ മുഖപത്രമായ ‘സാച്ച് കഹൂന്‍’ വെളിപ്പെടുത്തിയിരുന്നു.