റൊണാള്‍ഡോയാണോ മെസ്സിയാണോ ഒന്നാമന്‍; ഫിഫയുടെ ഉത്തരം ഇതാണ്

റൊണാള്‍ഡായൊ , മെസ്സിയോ മികച്ച കളിക്കാരന്‍ എന്ന് ചോദിച്ചാല്‍ പെട്ടെന്നുത്തരം പറയുക പ്രയാസമാണ്. എന്നാല്‍ ഈ ചോദ്യം ഇരുവരുടെയും ആരാധകരോടാണെങ്കില്‍ ഇരുകൂട്ടരും കണക്കുകള്‍ നിരത്തി മത്സരിക്കാന്‍ തുടങ്ങും. പരസ്പരം സമ്മതിക്കാന്‍ ഇരുകൂട്ടരും തയ്യാറാകില്ല. ബദ്ധ വൈരികളായ രണ്ടു ക്ലബുകളില്‍ നിന്നുകൊണ്ട് മെസ്സിയും റൊണാള്‍ഡോയും പരസ്പരം പോര്‍ വിളി മുഴക്കിക്കൂടേണ്ടയിരിക്കുന്നു. അതിനാല്‍തന്നെ കേമനാരെന്ന ചോദ്യം ചോദ്യമായി അവശേഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ചോദ്യം ഫിഫയോട് ചോദിച്ചാല്‍ അവര്‍ക്കു കൃത്യമായ ഉത്തരമുണ്ട്. ഫിഫ പ്രഖ്യാപിച്ച മികച്ച 20 കളിക്കാരില്‍ ഒന്നാം സ്ഥാനക്കാരന്‍ റൊണാള്‍ഡോയാണ്.

ഓവറോള്‍ റേറ്റിങ്ങില്‍ 94ല്‍ എത്തിയാണ് പോര്‍ച്ചുഗല്‍ താരം ഒന്നാമതെത്തിയത്. 42 ഗോളുകള്‍ നേടി മാഡ്രിഡിനെ കുതിപ്പിച്ചപ്പോഴും കഴിഞ്ഞ വര്‍ഷം താരത്തിന്റെ റേറ്റിങ് 94 ആയിരുന്നു. ഡ്രിബ്ലിങ്ങിലും, പാസിങ്ങിലുമാണ് മെസിയെ റൊണാള്‍ഡോ കടത്തി വെട്ടിയത്. ഡ്രിബ്ലിങ്ങും, പാസിങ്ങും ഉള്‍പ്പെടുന്ന സ്‌കില്‍ മൂവ്‌സില്‍ ഒരു സ്റ്റാര്‍ അധികം നേടിയതാണ് റയല്‍ താരത്തെ ഒന്നാമതെത്താന്‍ സഹായിച്ചത്.

ഈ വര്‍ഷവും റൊണാള്‍ഡോയ്ക്കും മെസിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തുള്ളത് ബാഴ്‌സ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറിയ നെയ്മറാണ്. സുവാരിസാണ് നാലാം സ്ഥാനത്ത്. സുവാരസിന് പിന്നിലുള്ള ബയേണ്‍ താരം മാന്യുവല്‍ നെയൂറാണ് ഫിഫയുടെ ടോപ് ഗോള്‍ കീപ്പര്‍.

റയല്‍ ക്യാപ്റ്റന്‍ റാമോസും,ടോണി ക്രൂസുമാണ് ഫിഫിയുടെ ടോപ് ടെന്നില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് റയല്‍ താരങ്ങള്‍. ഏറ്റവും കൂടുതല്‍ റേറ്റിങ് കിട്ടിയ പ്രതിരോധ നിരക്കാരനായാണ് 90 പോയിന്റോടെ റയല്‍ നായകന്‍ റാമോസ് ഏഴാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.