ഇവരെ കണ്ടാല്‍ വണ്ടി നിര്‍ത്തിക്കോളു; ലിഫ്റ്റടിച്ച് ഇന്ത്യ കാണാനിറങ്ങിയ പാവം പോളണ്ടുകാരാണിവര്‍

കാസര്‍കോട്: രാവിലെ മുതല്‍ പയ്യന്നൂരെന്ന ബോര്‍ഡും പിടിച്ചുകൊണ്ട് കൈ നീട്ടി നില്‍ക്കാന്‍ തുടങ്ങിയതാണ്. പീറ്ററും,ഡയാനയും.കൈയ്യില്‍ വലിയ ബാഗും ഭാണ്ഡക്കെട്ടുകളുമുണ്ട്. ലിഫ്റ്റടിച്ച് പയ്യന്നൂര്‍ക്കെത്തണം. അതാണ് രണ്ടാളുടെയും ഉദ്ദേശം. പക്ഷെ ആരും വണ്ടി നിര്‍ത്തുന്നില്ല. ചിലര്‍ക്കൊക്കെ ഒരു അമ്പരപ്പ്. പോകുന്ന വണ്ടികള്‍ക്കെല്ലാം കൈകാണിക്കുന്ന സായിപ്പിനെയും കൂട്ടുകാരിയേയും കണ്ടപ്പോള്‍ ഓട്ടോക്കാര്‍ക്കും വ്യാപാരികള്‍ക്കുമൊക്കെ സഹതാപം. ഒടുവില്‍ കാര്യം തിരക്കിയപ്പോഴാണ് അവര്‍ കാര്യം പറഞ്ഞത്.

പോളണ്ടില്‍ നിന്നാണ് വരുന്നത്. ഇന്ത്യയെ അറിയാന്‍ ഇറങ്ങിതിരിച്ചതാണ് രണ്ടാളും.ഇന്ത്യയെന്ന അത്ഭുതത്തെ അറിയാന്‍, അവിചാരിത വഴികളിലൂടെ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇരുവരും. ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ‘ഇന്ത്യന്‍ ഹിച്ച് ഹൈക്കിങ്ങിന്റെ’ ചുവടുപിടിച്ചായിരുന്നു ഇരുവരുടെയും വരവ്.
ഹിച്ച് ഹൈക്കിങ് എന്നാല്‍ കിട്ടുന്ന വാഹനത്തില്‍ കയറി സൗജന്യമായി ഉല്ലാസയാത്ര ചെയ്യുക. ഇന്റര്‍നെറ്റ് നല്‍കിയ വിവരമനുസരിച്ച് ഇന്ത്യയാണത്രെ ഇതിന് ഏറ്റവും യോജിച്ച സ്ഥലം. ഫലമോ, കൂട്ടുകാരെ നേടാം, അപ്രതീക്ഷിത വഴികളും കാഴ്ചകളും കാണാം. അങ്ങനെ അങ്ങനെ ഇന്ത്യയെ അനുഭവിച്ച് രസകരമായ യാത്ര .

സെപ്റ്റംബര്‍ രണ്ടിനു മുംബൈ വിമാനത്താവളത്തില്‍ എത്തിയ പീറ്ററും ഡയാനയും ലിഫ്റ്റടിച്ച് ആദ്യമെത്തിയത് ഗോവയില്‍. അവിടെ കണ്ടോളിം ബീച്ചില്‍ തങ്ങിയ ഇവര്‍ പിന്നെ കൈകാണിച്ചെത്തിയത് മംഗ്‌ളൂര്‍ക്ക്. കാസര്‍കോട് വരെ ടാങ്കര്‍ലോറിയിലെത്തിയ സംഘം ഇവിടെ ഇറങ്ങി ഭക്ഷണം കഴിച്ചു.

ഒരു മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അടുത്ത ലക്ഷ്യമായ പയ്യന്നൂരിലേക്കു ലോറി കിട്ടി. ലോറി ഡ്രൈവര്‍ സുധീറിനൊപ്പം ഇരുവരും ഇനി കണ്ണൂര്‍ക്കാഴ്ചകളിലേക്ക്. അതും കഴിഞ്ഞ അടുത്ത് ലിഫ്റ്റടിക്കാനൊരുങ്ങുന്നത് ആലപ്പുഴയിലും, കോവളത്തേക്കുമാണ്.ഇന്ത്യയെ നന്നായി കണ്ട് സെപ്റ്റംബര്‍ ഇരുപത്തിയെട്ടിനേ ഇവര്‍ മടങ്ങുന്നുള്ളൂ. പോളണ്ടിലെ വൂജില്‍ വിദ്യാര്‍ഥികളാണ് ഇരുവരും. പീറ്റര്‍ എന്‍ജിനീയറിങ്ങും ഡയാന ധനശാസ്ത്രവും പഠിക്കുന്നു. കോളജിലെ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ടീമിലെ അംഗങ്ങള്‍ കൂടിയാണ് ഇരുവരും.