കണ്ണൂര്‍ വിമാനത്താവളം പദ്ധതി 2018- സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പണികള്‍ 2018 സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച കണ്ണൂര്‍ വിമാനത്താവളത്തിന്റെ എട്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി സാദ്ധ്യമായിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാന കമ്പനികള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേസിന് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും ഓരോ സര്‍വീസ് വീതം നടത്തുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചു. വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം 3050 മീറ്ററില്‍ നിന്ന് 4000 മീറ്ററാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ റണ്‍വേയോടു കൂടിയ വിമാനത്താവളമായി കണ്ണൂര്‍ മാറും. നിലവില്‍ 84 തസ്തികകളില്‍ നിയമനം നടത്തി. ബാക്കിയുള്ള 94 തസ്തികകളില്‍ നിയമനം നടത്താന്‍ നടപടി പുരോഗമിക്കുന്നു.
റണ്‍വേയുടെയും സേഫ്റ്റി ടെര്‍മിനലിന്റെയും നിര്‍മ്മാണം മഴയൊഴിഞ്ഞ ശേഷം ആരംഭിക്കും. ഇവയുടെ നിര്‍മ്മാണം 2018 ജനുവരിയില്‍ പൂര്‍ത്തിയാകും. വിമാനത്താവളത്തിന് പുറത്തെ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുള്ള 126 കോടി രൂപയുടെ പ്രവൃത്തിക്കുള്ള ടെന്‍ഡര്‍ നടപടി അവസാന ഘട്ടത്തിലാണ്. വിമാനത്താവളത്തിന്റെ ചെറിയ ഓഹരികള്‍ എടുത്തവര്‍ക്ക് കൂടുതല്‍ ഓഹരികള്‍ വാങ്ങുന്നതിന് തടസമില്ല. സഹകരണ സ്ഥാപനങ്ങള്‍ക്കും ഓഹരിയെടുക്കാം. വിമാനത്താവള ബോര്‍ഡിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരും ഡയറക്ടര്‍മാരുമായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, എം.ഡി ബാലകിരണ്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.