‘മുകളില്‍ സുഖയാത്ര.. താഴെ സമരക്കാഴ്ച ‘ ഒടുവില്‍ വിവാദം; കൊച്ചി മെട്രോ സ്ഥാപിച്ച പരസ്യങ്ങള്‍ പൊതു ജനങ്ങളെ കളിയാക്കുന്നുവെന്ന് ആക്ഷേപം

കൊച്ചി: കേരളത്തിന്റെ പൊതുഗതാഗതത്തെ പരിഹസിച്ചുകൊണ്ട് കൊച്ചി മെട്രോ തൂണുകളില്‍ കെ.എം.ആര്‍.എല്‍.സ്ഥാപിച്ച പുതിയ പരസ്യങ്ങള്‍ വിവാദത്തിലേക്ക്. മെട്രോ ട്രെയിനില്‍ യാത്രക്കാരെ കൂട്ടാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച പരസ്യമാണ് റോഡ് ഗതാഗതത്തെയും ജനങ്ങളുടെ സമരശേഷിയേയും പരിഹസിക്കുന്ന തരത്തിലായത്. മെട്രോ ലക്ഷ്യമിടുന്ന ഗതാഗതസംസ്‌കാരത്തിനുതന്നെ വിരുദ്ധമായ രീതിയിലുള്ള പരസ്യങ്ങളാണിതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.

‘മുകളില്‍ സുഖയാത്ര.. താഴെ സമരക്കാഴ്ച ‘ എന്നാണ് ഒരു പരസ്യവാചകം. സമരത്തിലൂടെയാണ് കൊച്ചി മെട്രോ ഈ നിലയില്‍ യാഥാര്‍ഥ്യമായതെന്ന വസ്തുത കെ.എം.ആര്‍.എല്‍ മറന്നുകൂടാത്തതാണ്. കൊച്ചി മെട്രോ യാഥാര്‍ഥ്യമാകാന്‍ നടന്ന സമരങ്ങള്‍ ജനങ്ങള്‍ മറക്കില്ല. മെട്രോമാന്‍ ഇ ശ്രീധരന്‍പോലും അത് അംഗീകരിച്ചതാണ്. ‘മുകളില്‍ എസി, താഴെ പൊല്യൂഷന്‍’.. താഴെ നോ ടൈം… മുകളില്‍ ഓണ്‍ ടൈം, ‘മുകളില്‍ വേഗം.. താഴെ തിരക്ക്’ തുടങ്ങിയ വാചകങ്ങളും പരസ്യത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അനുദിനം വളരുന്ന കൊച്ചി നഗരത്തിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരം കാണാനാണ് മെട്രോ സംവിധാനം ഏര്‍പ്പെടുത്തിയത്. മെട്രോ വന്നാല്‍ നഗരത്തിന്റെ ശാപമായ ഗതാഗതക്കുരുക്കിന് വലിയൊരളവോളം പരിഹാരമാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ റൈറ്റ്‌സിനെ നിയോഗിച്ച് നടത്തിയ പഠനത്തില്‍ വ്യക്തമായത്. ആകാശപ്പാതയില്‍ മെട്രോ തടസ്സമൊന്നുമില്ലാതെ കുതിച്ചോടുമെന്നും എന്നാല്‍ താഴെ സ്ഥിതി പഴയതുതന്നെയായിരിക്കും എന്നുമുള്ള സന്ദേശമാണ് ഇപ്പോള്‍ കെ.എം.ആര്‍.എല്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍ നല്‍കുന്നത്.

മെട്രോ നിര്‍മാണഘട്ടത്തില്‍ ജനങ്ങലും വ്യാപാരികളുമടക്കം പല ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ എല്ലാം നഗരം സഹിച്ചത് മെട്രോ യാഥാര്‍ഥ്യമാകാനായിരുന്നു. ഈ ജനങ്ങളെ സഹിതം പരിഹസിക്കുകയാണ് ഇപ്പോള്‍ പരസ്യങ്ങള്‍.
മെട്രോ തൂണുകള്‍ക്ക് നല്‍കിയിരിക്കുന്ന നമ്പറുകള്‍ ജനങ്ങള്‍ക്ക് നഗരത്തിന്റെ ‘ലാന്‍ഡ്മാര്‍ക്ക്’ ആയിരുന്നു. നഗരത്തില്‍ പുതുതായി എത്തുന്നവര്‍ക്കും ഇത് വളരെയധികം പ്രയോജനപ്പെട്ടിരുന്നു. പരസ്യം തൂണുകളുടെ നമ്പര്‍ മറച്ചതോടെ ഈ സൌകര്യവും ഇപ്പോള്‍ നഷ്ട്ടമായ അവസ്ഥയാണ്.