ഇന്ത്യയുടെ കരുതല്‍; ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള പദ്ധതി പൊളിഞ്ഞു, പദ്ധതിയിട്ടത് സായാഹ്ന സവാരിക്കിടെ വധിക്കാന്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള തീവ്രവാദികളുടെ പദ്ധതി പൊളിച്ചു. ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയ മാതൃകയില്‍ സ്വന്തം അംഗരക്ഷകരെ ഉപയോഗിച്ച് ഷെയ്ഖ് ഹസീനയെ വെടിവെച്ചുകൊല്ലാനായിരുന്നു പദ്ധതി എന്നാലിത് സുരക്ഷാ വിഭാഗം അതിവിദഗ്ദമായി പൊളിക്കുകയായിരുന്നു.

ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് ആണ് ഷെയ്ഖ് ഹസീനയെ വധിക്കാന്‍ പദ്ധതി തയാറാക്കിയത്. തീവ്രവാദ വിരുദ്ധ സേനയും വിശ്വസ്തരായ അംഗരക്ഷകരും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഈ പദ്ധതി പൊളിച്ചത്.

കഴിഞ്ഞ ആഗസ്റ്റ് 24 ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ആറോ ഏഴോ പേര്‍ ഷെയ്ഖ് ഹസീനയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു.

ജമാഅത്തുല്‍ തീവ്രവാദികളും പ്രധാനമന്ത്രിയുടെ സുരക്ഷാ ഗാര്‍ഡുകളും തമ്മിലുള്ള സംഭാഷണം ചോര്‍ത്തിയ ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ഇന്റലിജന്‍സ് സംവിധാനമാണ് കൊലപാതക നീക്കത്തെ കുറിച്ച് അധികൃതര്‍ക്ക് സൂചന നല്‍കിയത്.

സായാഹ്ന നടത്തത്തിനായി പ്രധാനമന്ത്രി ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഷെയ്ഖ് ഹസീനയുടെ ഓഫീസിന് സമീപം സ്‌ഫോടനങ്ങള്‍ നടത്തി അംഗരക്ഷകരുടെ ശ്രദ്ധ തിരിച്ച ശേഷം കൃത്യം നടത്തുകയായിരുന്നു പദ്ധതി.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.എസ്.എഫിലെ മേജര്‍ ജനറല്‍ തസ്തികയിലുള്ള രണ്ട് ഉദ്യോഗസ്ഥരും ഇതേ പ്രതിപക്ഷ നേതാവുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയതായും ഇന്റലിജന്‍സ് കണ്ടെത്തി.