ചാലക്കുടി കൊലപാതകം; അഭിഭാഷകന് പങ്കില്ലെന്ന് ജോണി; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ജോണിയും രഞ്ജിത്തും

ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ മുഖ്യപ്രതി ജോണി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. ചോദ്യങ്ങളോട് ജോണി പ്രതികരിക്കുന്നുണ്ടെങ്കിലും നേരത്തെ തയ്യാറാക്കി പഠിച്ച മറുപടിയാണ് ജോണി നല്‍കുന്നതെന്നാണ് പോലിസ് പറയുന്നത്. അറസ്റ്റിലായതിന് തൊട്ടുപിന്നാലെ കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ജോണിയും സഹായിയായ രഞ്ജിത്തും പോലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യല്‍ തുടങ്ങുന്നതിന് മുന്‍പായിരുന്നു ഇത്.

ഇതോടെയാണ് മറ്റാരെങ്കിലും പഠിപ്പിച്ചു കൊടുത്ത മറുപടിയാണോ ഇവര്‍ നല്‍കുന്നതെന്ന സംശയം പോലീസിനുണ്ടായത്. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. കേസില്‍ ആരോപണ വിധേയനായ പ്രമുഖ അഭിഭാഷകന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് ഇവര്‍ ആവര്‍ത്തിച്ച് പറയുന്നത്. ജോണിയും കൂട്ടാളി രഞ്ജിത്തിനെയും ഗൂഢാലോചന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുന്നൂപേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നും മൂന്നാമന്‍ കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഉദയഭാനു ആകാമെന്നുമാണ് പോലീസ് നിഗമനം. എന്നാല്‍ മൂന്നാമതൊരാള്‍ ഇല്ലെന്നാണ് പ്രതികള്‍ ആവര്‍ത്തിച്ച് പറയുന്നത്.

ഇന്ന് പുലര്‍ച്ചയോടെയാണ് പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്ന് ജോണിയേയും കൂട്ടാളി രഞ്ജിത്തിനെയും പോലിസ് അറസ്റ്റു ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മംഗലം ഡാമിന് സമീപമുള്ള എസ്റ്റേറ്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്.