അധോലോക സംഘത്തലവന്റെ മകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; ഞെട്ടി വിറച്ച് മുംബൈ

മുംബൈയിലെ കുപ്രസിദ്ധ ഗുണ്ടാസംഘം തലവന്റെ മകനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെവാരി റെയില്‍വേ സ്‌റ്റേഷനിലെ ട്രാക്കില്‍ തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചന്ദ്രകാന്ത് ഖൊപാഡെയുടെ മകന്‍ ഗിതേഷ് ഖൊപാഡെ (32)യെ ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോള്‍ഡന്‍ ഗാങ് എന്ന ഗുണ്ടാസംഘത്തിന്റെ തലവനാണ് ചന്ദ്രകാന്ത് ഖൊപാഡെ. ലൊവര്‍ പരേലിലെ സണ്‍ മില്‍ ആണ് ഇവരുടെ കേന്ദ്രം. ഹാജി മസ്താന്‍, വരദരാജന്‍ മുദലിയാര്‍ തുടങ്ങിയ അധോലോക കൊള്ളക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച സംഘം കൂടിയാണിത്.

ഗിതേഷിനെ കൊലപ്പെടുത്തിയ ശേഷം ട്രാക്കില്‍ കൊണ്ടുവന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. സെന്‍ട്രല്‍ റെയില്‍വേ അപകട മരണത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും കൊലപാതകത്തിനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.