ഇന്ത്യക്കെതിരെ കൊലയാളി സ്‌ക്വാഡുമായി പാകിസ്ഥാന്‍;’ഹലാല്‍ ദസ്ത’ എന്ന പേരിട്ടിരിക്കുന്ന ഭീകര സംഘടനയുടെ ലക്ഷ്യം അതിര്‍ത്തി ഗ്രാമങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിനായി പാകിസ്ഥാന്‍ പുതിയൊരു ഭീകര സംഘത്തിന് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. ലക്ഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ ഉള്‍പ്പെടുന്ന സംഘം ഹലാല്‍ ദാസ്ത എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് ഇന്റലിജെന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാന്‍ സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിനോട് ചേര്‍ന്നാണ് ഹലാല്‍ ദാസ്തയുടെ പ്രവര്‍ത്തനമെന്നാണ് വിവരം.

അതിര്‍ത്തി പ്രദേശങ്ങളിലെ നിരന്തര ആക്രമണങ്ങളിലൂടെ ഇന്ത്യന്‍ സൈന്യത്തെ പ്രകോപിക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ജമ്മു കശ്മീരിലെ സുരന്‍കോട്ട്, പൂഞ്ച് ജില്ലകളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്.

പാകിസ്ഥാന്റെ ഇന്റര്‍സര്‍വീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ലക്ഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയിലെ ഉന്നത മേധാവികളുമായി ആക്രമണത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ആഴ്ചയില്‍ , എട്ടു തവണ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ശ്രമിച്ചിരുന്നു. ജമ്മു കശ്മീരിലെ കുപ് വാര മേഖലയില്‍ നുഴഞ്ഞു കയറാനുള്ള പാക് ശ്രമത്തെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുകയായിരുന്നു.