അഞ്ചലിലെ ഏഴുവയസുകാരിയുടെ കൊലപാതകം ; നാട്ടുകാര്‍ നാടുകടത്തിയ കുട്ടിയുടെ വീട്ടുകാര്‍ തിരികെയെത്തി

അഞ്ചല്‍ : അഞ്ചലില്‍ ഏഴുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ നാട്ടില്‍ നിന്നും നാടുകടത്തിയ കുടുംബം തിരികെയെത്തി. രണ്ട് ദിവസം മുന്‍പ് ഏരൂരില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിനു ശേഷമാണ് മരിച്ച കുട്ടിയുടെ അമ്മയും ബന്ധുക്കളും തിരികെയെത്തുന്നത്. കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ ഇവര്‍ തിരികെയത്തേണ്ടതിന്റെ ആവശ്യകത നാട്ടുകാരെ ബോധ്യപ്പെടുത്താനായിരുന്നു സര്‍വ്വകക്ഷി യോഗം. ഏഴുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ ദുര്‍നടത്തക്കാരാണെന്ന് ആരോപിച്ചാണ് കുട്ടിയുടെ കുടുംബത്തിനെ നാട് കടത്തിയത്. പോലീസ് നോക്കി നില്‍ക്കെ നാട്ടുകാര്‍ കുടുംബത്തെ ആക്രമിച്ചെന്നും പ്രശ്‌നത്തില്‍ ജനപ്രതിനിധികള്‍ പോലും ഇടപെട്ടില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.

വീട്ടമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവായ രാജേഷാണ് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ മരണം നടന്ന ശേഷം വീട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായ ചില പ്രതികരണങ്ങളാണ് നാട്ടുകാരെ പ്രകോപിപ്പിച്ചെന്നും ഇതേതുടര്‍ന്നാണ് ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായതെന്നുമാണ് പറയപ്പെടുന്നത്. കുഞ്ഞിന്റെ മൃതദേഹം കാണാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും മൃതദേഹം വീടിന് പുറത്ത് സംസ്‌കരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല തുടര്‍ന്ന്‍ ദൂരെയുള്ള അച്ഛന്റെ വീട്ടിലാണ് ശവസംസ്‌കാരം നടന്നത്. നാടുകടത്തല്‍ വാര്‍ത്ത‍ അറിഞ്ഞ വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.