സോളാര്‍ വിവാദത്തെ രാഷ്ട്രീയമായും നിയമപരമായുംനേരിടാന്‍ കെപിസിസി തീരുമാനം

തിരുവനന്തപുരം: യു.ഡി.എഫിനെ വെട്ടിലാക്കിയ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദം രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ കെ.പി.സി.സി തീരുമാനം. റിപ്പോര്‍ട്ടില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റേതെന്ന പേരില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയില്‍ സര്‍ക്കാരിന്റെ ഈ പ്രതികാര നടപടി തുറന്നുകാട്ടും. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍ പറഞ്ഞു.

അതിനിടെ, സോളര്‍ വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്ന് വി.എം. സുധീരന്‍ ആരോപിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.

സോളാര്‍ വിവാദത്തെത്തുടര്‍ന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഭിന്നാഭിപ്രായമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായതിനെത്തുടര്‍ന്ന് ആരോപണവിധേയരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന തീരുമാനം സംയുക്തമായുണ്ടാവുകയായിരുന്നു.