മുംബയില്‍ യുവാവിനെ തലകീഴായി കെട്ടിയിട്ട് നാട്ടുകൂട്ടം മര്‍ദിച്ചു കൊന്നു; സംഭവ സ്ഥലത്തുണ്ടായിട്ടും കണ്ടില്ലെന്നു നടിച്ച് പോലീസ്

മുംബൈ: തലകീഴായി മരത്തില്‍ കെട്ടിയിട്ട് ഗ്രാമവാസികള്‍ മര്‍ദിച്ച ഇരുപത്തിയെട്ടുകാരന്‍ കൊല്ലപ്പെട്ടു. മുംബൈയിലെ താനയിലാണ് രാജ്യത്തിന് അപമാനകരവും, ഞെട്ടലുമുണ്ടാക്കുന്ന സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ രണ്ടു പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നെന്നും, പക്ഷെ അവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ല എന്നുമാണ് അറിയാന്‍ കഴിയുന്നത്. ഇരുമ്പു കമ്പിയും, മൂര്‍ച്ചയേറിയ ആയുധങ്ങളലുമുപയോഗിച്ചാണ് ഗ്രാമ വാസികള്‍ ഇയാളെ മര്‍ദിച്ചത്. ആക്രമണം. വേദന കൊണ്ട് ഇയാള്‍ അലറി നിലവിളിച്ചെങ്കിലും നാട്ടുകാര്‍ മര്‍ദനം തുടര്‍ന്നു.

കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ കാരണവും വ്യക്തമല്ല. ഇയാള്‍ സമീപത്തെ കടകളില്‍ നാശനഷ്ടമുണ്ടാക്കിയതാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. യു.പി സ്വദേശിയായ ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അമിത് പാട്ടീല്‍, സാഗര്‍ പാട്ടീല്‍, ബല്‍റാം ഫുറാഡ് എന്നിവരെ അറസ്റ്റ് ചെയ്തു. സംഭവം കണ്ടിട്ടും നടപടിയെടുക്കാതിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാരായ എച്ച്.എന്‍. ഗരുഡ്, എസ്. വി. കന്‍ചവ് എന്നിവരെ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തു.