മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ വാര്‍ത്തകളെഴുതാനുള്ളതല്ലെന്നു മോദി

ചെന്നൈ: മാധ്യമസ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്നത് മറന്നു പോകരുതെന്നോര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയെ ഉദ്ധരിച്ചാണ് മോദിയുടെ ഓര്‍മപ്പെടുത്തല്‍. പ്രമുഖ തമിഴ് ദിനപത്രമായ ദിനതന്തിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ചെന്നൈയില്‍ സംസാരിക്കുകയായിരുന്നു മോദി.

മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ വാര്‍ത്തകളെഴുതാനുള്ള സ്വാതന്ത്ര്യമല്ലെന്നും വാര്‍ത്തകളറിയാന്‍ നൂതന മാര്‍ഗങ്ങളുള്ള കാലത്ത് വിശ്വാസ്യത കാത്തുസൂക്ഷിയ്ക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മാധ്യമമായ ദ് വയറില്‍ അമിത് ഷായുടെയും അജിത് ദോവലിന്റെയും മക്കള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് മോദിയുടെ പ്രസ്താവന. വിമര്‍ശനങ്ങള്‍ക്കപ്പുറം 125 കോടി ഇന്ത്യക്കാരുടെ നേട്ടങ്ങളെക്കുറിച്ച് പറയാനും മാധ്യമങ്ങള്‍ ശ്രമിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.

മാധ്യമസ്വാതന്ത്ര്യം പൊതു താല്‍പ്പര്യത്തിന് വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടത്. വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വസ്തുതകള്‍ പരിശോധിക്കണം. മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതാനുള്ള സ്വാതന്ത്ര്യമല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.