ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ഗുജറാത്തില്‍ 75 സീറ്റില്‍ ഒറ്റയ്ക്ക് പോരാടാന്‍ ശിവസേന

അഹമ്മദാബാദ്: ബി.ജെ.പിക്കെതിരെ വെല്ലുവിളി ഉയര്‍ത്തി ഗുജറാത്തില്‍ കൂടുതല്‍ സീറ്റുകളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ശിവസേന. 50 മുതല്‍ 75 സീറ്റുകളിലേക്കുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണു നീക്കം. അതേസമയം, കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു തീരുമാനം കൈക്കൊള്ളുന്നതിനായി കേന്ദ്രതിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേര്‍ന്നേക്കും.

ബി.ജെ.പിയെ പ്രധാന ശത്രുവായി പ്രഖ്യാപിച്ച് ഗുജറാത്തില്‍ 25 സീറ്റുകളില്‍ മല്‍സരിക്കുമെന്ന നിലപാടായിരുന്നു ഒരാഴ്ചമുന്‍പുവരെ ശിവസേന സ്വീകരിച്ചിരുന്നത്. എന്നാല്‍, കേന്ദ്രത്തിലും മഹാരാഷ്ട്രയിലും എന്‍.ഡി.എയിലെന്നത് കാര്യമാക്കാതെ ഗുജറാത്തില്‍ 50 മുതല്‍ 75 സീറ്റുകളില്‍ വരെ മത്സരിക്കണമെന്നതാണ് ശിവസേനയുടെ നിലപാടെന്ന് രാജ്യസഭാ എം.പിയും ശിവസേനാ നേതാവുമായ അനില്‍ ദേശായി പറഞ്ഞു.

പൊതുവേ ബി.ജെ.പിയെ പിന്തുണച്ചുപോരുന്ന ഗുജറാത്തിലെ മഹാരാഷ്ട്രീയരുടെയും മറാത്തി സംസാരിക്കുന്ന മറ്റ് വിഭാഗക്കാരേയുമാണ് ശിവസേന ലക്ഷ്യമിടുന്നത്. ജയിക്കുക എന്നതിലുപരി ഹിന്ദുത്വ അജന്‍ഡ പറഞ്ഞ് ഈവോട്ടുകളില്‍ വിള്ളല്‍വീഴ്ത്തി ബി.ജെ.പിക്ക് ബദലാകാനാണു ശ്രമം. നോട്ടുനിരോധനം, ജി.എസ്.ടി വിഷയങ്ങളില്‍ ദേശീയ തലത്തിലും ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശിവസേന ഉന്നയിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരക്കിട്ട സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലാണു കോണ്‍ഗ്രസും. വിശാലസഖ്യത്തില്‍ എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുകയെന്നതു വലിയ കടമ്പയാണെങ്കിലും ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 89 സീറ്റിലേക്ക് ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണു ശ്രമം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രതിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നു സ്ഥാനാര്‍ഥിപട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.