നെടുമ്പാശേരിയില്‍ നടന്നത് വിമാനറാഞ്ചല്‍ അല്ല ; ഹാപ്പി ബോംബ്‌ ? സത്യത്തില്‍ സംഭവിച്ചത് എന്തെന്നാല്‍

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ വിമാനം റാഞ്ചുവാന്‍ ശ്രമിച്ചു എന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തായി. വിമാന റാഞ്ചല്‍ അല്ല ഹാപ്പി ബോംബ്‌ എന്ന വാക്കാണ്‌ ഇത്രയും കുഴപ്പങ്ങള്‍ക്ക് കാരണമായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊച്ചി-മുംബൈ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. തൃശ്ശൂര്‍ സ്വദേശിയായ ക്ലിന്‍സ് വര്‍ഗീസാണ് പോലീസ് പിടിയിലായത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്‌. മുംബൈയിലുള്ള സുഹൃത്തിനോട് ഫെയ്‌സ്ബുക്ക് ചാറ്റിനിടയില്‍ സന്തോഷം സൂചിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ലിന്‍സ് ‘ഹാപ്പി ബോംബെന്നു’ പറഞ്ഞത്. എന്നാല്‍ ക്ലിന്‍സിന്റെ വാക്കുകള്‍ കേട്ട ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ ‘ശരിക്കും ബോംബെന്നു’ വിചാരിക്കുകയായിരുന്നു.

തുടര്‍ന്ന് വിമാനത്തിനുള്ളിലെ ജീവനക്കാര്‍ ഗ്രൗണ്ട് സ്റ്റാഫിനെ വിവരം അറിയിച്ചു. അവര്‍ സി ഐ എസ് എഫിനെയും ആഭ്യന്തര ടെര്‍മിനല്‍ മാനേജരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ക്ലിന്‍സിനെ വിമാനത്തില്‍നിന്ന് പുറത്തിറക്കുകയും ബാഗുകള്‍ പരിശോധിക്കുകയും ചെയ്തു. അതിന് ശേഷം ക്ലിന്‍സിനെ പോലീസിന് കൈമാറി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ വ്യക്തമായത്. ക്ലിന്‍സിനൊപ്പമുണ്ടായിരുന്ന മറ്റൊരു വ്യക്തിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഒരു വാക്ക് കാരണം 12.05 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒടുവില്‍ 2.02നാണ് പുറപ്പെട്ടത്.