ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് നരേന്ദ്ര മോദി; അമേരിക്ക റിസര്‍ച് സെന്റര്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് നരേന്ദ്ര മോദിയാണെന്ന് അമേരിക്കയിലെ പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വേ. 2017 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 10 വരെയായിരുന്നു സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 88 ശതമാനം ആളുകളും മോദിയാണ് പ്രമുഖ നേതാവെന്ന് പറയുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് രണ്ടാം സ്ഥാനത്ത്. 57, 39 എന്നിങ്ങനെയാണ് ഇരുവര്‍ക്കും ലഭിച്ച ശതമാന കണക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മൂന്നാം സ്ഥാനത്തും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നാലാം സ്ഥാനത്തുമാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നിവയും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവയും മോദിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 2015നു ശേഷവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദിയുടെ ജനസമ്മതിയില്‍ കുറവുവന്നിട്ടില്ല. ദക്ഷിണ, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഇതു കൂടുകയും പൂര്‍വ സംസ്ഥാനങ്ങളില്‍ കുറയുകയുമാണെന്നും സര്‍വെ വ്യക്തമാക്കുന്നു. ജാതീയത വലിയ പ്രശ്‌നമായി കണക്കാക്കുന്നത് വളരെ ചുരക്കം പേരാണെന്നും സര്‍വേയില്‍ പറയുന്നു. നോട്ട് അസാധുവാക്കല്‍ പ്രധാന പ്രശ്‌നമായി കണക്കാക്കുന്നത് പകുതിയില്‍ താഴെപ്പേരാണെന്നും സര്‍വേ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, യുഎസിനോടുള്ള ഇന്ത്യക്കാരുടെ താല്‍പര്യത്തില്‍ വന്‍ ഇടിവാണുണ്ടായിട്ടുള്ളത്. 2015ല്‍ 70 ശതമാനമായിരുന്നത് 2017 ആയപ്പോഴേക്കും 49 ശതമാനമായി കുറഞ്ഞു. ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ ശരിയാണെന്ന് 40 ശതമാനം പേര്‍ക്കു മാത്രമാണ് ഉറപ്പുള്ളത്. ബറാക് ഒബാമയില്‍ ഉണ്ടായിരുന്ന വിശ്വാസത്തിന്റെ 34 ശതമാനം കുറവാണിത്. ചൈനയുടെ കാര്യത്തിലും ഇതേ നിലപാടിലാണ് ഇന്ത്യന്‍ ജനത. 2015ല്‍ 41 ശതമാനം പേര്‍ വിശ്വാസം അര്‍പ്പിച്ചിരുന്നെങ്കില്‍ ഇന്നത് 26 ശതമാനമായി കുറഞ്ഞു.