ക്രിസ്റ്റ്യാനോയ്ക്ക് റെക്കോര്‍ഡ് നേട്ടം; റയല്‍ ചാംപ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍; ലിവര്‍പൂളിന് തിരിച്ചടി

തിരിച്ചടികളില്‍ നിന്ന് കുതിച്ചുയരുകയെന്നത് റയല്‍മാഡ്രിഡിനും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും പുത്തരിയല്ല. ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ അപോളിനെതിരായ മത്സരം അത് ഒരിക്കല്‍ക്കൂടി സാക്ഷ്യം പറഞ്ഞെന്നു മാത്രം. അപോളിനെ ഗോള്‍മഴയില്‍ മുക്കിയാണ് റയല്‍ വിജയകാഹളം മുഴക്കിയത്. എതിരില്ലാത്ത ആറു ഗോളിനായിരുന്നു സിദാന്റെ കുട്ടികളുടെ ജയം.

സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (49, 54), കരിം ബെന്‍സേമ (39, 45+1) എന്നിവരുടെ ഇരട്ടഗോളുകളും നാച്ചോ (41), ലൂക്കാ മോഡ്രിച്ച് (23) എന്നിവരുടെ ഗോളുകളുമാണ് നിലവിലെ ചാംപ്യന്‍മാര്‍ക്ക് നോക്കൗട്ട് റൗണ്ടില്‍ ഇടം നേടിക്കൊടുത്തത്. സീസണിലെ ഗോള്‍ വരള്‍ച്ചയ്ക്ക് ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ അവസാനം കാണുകയും ചെയ്തു. യുവേഫ കലണ്ടര്‍ വര്‍ഷത്തില്‍ 18 ഗോളുകള്‍ എന്ന റെക്കോഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി.

അതെസമയം പ്രീമിയര്‍ ലീഗിലെ കരുത്തരായ ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടാനുള്ള അവസരം നഷ്ടമാക്കി. മറുപടിയില്ലാത്ത മൂന്ന് ഗോളുകളുമായി ആദ്യ പകുതി പൂര്‍ത്തിയാക്കിയ ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ കളി മറന്നതാണ് തിരിച്ചടിയാത്.

വര്‍ദ്ധിത വീര്യത്തോടെ മടങ്ങിയെത്തിയ സെവിയ്യ രണ്ടാം പകുതിയില്‍ ഞെട്ടിക്കുകയായിരുന്നു. മൂന്ന് ഗോളുകളും മടക്കിയ അവര്‍ സമനിലയും സ്വന്തമാക്കി.
ഫെയനൂര്‍ദിനെ ഏകപക്ഷിയമായ ഒരു ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കരുത്തുകാട്ടി.
ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ടോട്ടനമാകട്ടെ കുതിപ്പ് തുടരുകയാണ്.

വീഡിയോ: