സ്വിറ്റ്സര്‍ലണ്ടിലെ ഉന്നതാധികാര സഭയില്‍ (സ്വിസ് പാര്‍ലമെന്റ്) ആദ്യമായി മലയാളി സാന്നിദ്ധ്യം

ജേക്കബ് മാളിയേക്കല്‍

ബേണ്‍: ചരിത്രത്തില്‍ ആദ്യമായി സ്വിസ്സ് ജനാധിപത്യ വ്യവസ്ഥയിലെ ഉന്നതാധികാര സഭയില്‍ അംഗമായി മലയാളി സത്യ പ്രതിജ്ഞ ചെയ്തു. സ്വിസ് പാര്‍ലമെന്റിലെ ശൈത്യകാല സമ്മേളത്തിന്റെ ആദ്യ ദിനമായ നവംബര്‍ 27ന് തിങ്കളാഴ്ച സ്വിസ് പാര്‍ലമെന്റ് അംഗമായി മലയാളിയായ നിക്ക് ഗൂഗര്‍ സത്യപ്രതിജ്ഞ ചെയ്തു. സ്വിസ് ജനാധിപത്യ വ്യവസ്ഥയിലെ ഉന്നത പാര്‍ലമെന്റിന്റില്‍ (നാഷ്ണല്‍ റാറ്റ്) ഇരിപ്പിടം ലഭിക്കുന്ന ആദ്യ ഭാരതീയനും മലയാളിയുമാണ് നിക്കൊളാസ് ഗൂഗര്‍. ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി മലയാളിയായ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും സന്നിഹിതനായിരുന്നു.

അടുത്ത വര്‍ഷം ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മില്‍ ഉണ്ടാക്കിയ സൗഹൃദ ഉടമ്പടിയുടെ (ആഗസ്‌റ് 14,1948) എഴുപതാം വാര്‍ഷികമാണ് എന്നത് ഈ ചരിത്രനിമിഷത്തിന് നിറമേകി. സ്വതന്ത്രാനന്തര ഇന്ത്യയുമായി ഒരു സൗഹൃദ കരാര്‍ ഉണ്ടാക്കിയ ആദ്യ പാശ്ചാത്യ രാജ്യമാണ് സ്വിറ്റ്സര്‍ലാന്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ഏറ്റവും പഴക്കമേറിയ ജനാധിപധ്യരാജ്യവും തമ്മിലുള്ള ബന്ധത്തിന് ഊഷ്മളതയേകും ഈ മലയാളിയുടെ പാര്‌ലമെന്റ് സാന്നിദ്ധ്യം.

കേരളത്തിലെ തലശ്ശേരിയില്‍ ജനിച്ച നികോളാസ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പ്രൊജക്ടില്‍ സാമൂഹ്യ സേവനം ചെയ്തിരുന്ന ഹെര്‍മന്‍ ഹെസ്സെയുടെ (1877 -1962) കൊച്ചു മകന്റെ കുടുംബത്താല്‍ ദത്തെടുത് സ്വിറ്റ്‌സര്‍ലണ്ടിലേക്ക് താമസം മാറ്റുകയായിരുന്നു.

സ്വിറ്റ്സര്‍ലണ്ടില്‍ പ്രസിഡന്റ് അടക്കമുള്ള ഏഴ് പ്രധാന ഭരണ തസ്തികകള്‍ വഹിക്കുന്നവരെ (ബുണ്ടസ് റാറ്റ്) തിരഞ്ഞെടുക്കുന്നത് 246 പേര് അടങ്ങുന്ന സ്വിസ് പാര്‍ലമെന്റ് ആണ്. ഇവിടെ ഇരിപ്പിടം ലഭിക്കുന്ന ആദ്യ ഭാരതീയന്‍ മലയാളി ആയത് സ്വിറ്റ്സര്‍ലണ്ടിലെ ഏഴായിരത്തോളം വരുന്ന പ്രവാസി മലയാളികള്‍ക്ക് അഭിമാനത്തിന് വകയുമായി.

വിന്റര്‍ത്തൂര്‍ നിവാസിയാണ് നിക്ക് ഗൂഗര്‍. സോഷ്യല്‍ വര്‍ക്കര്‍ ആയ രക്ഷിതാക്കളെപ്പോലെ സാമൂഹ്യ സേവനം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നിക്ക് ഇന്ത്യന്‍ റെസ്റ്റോറാന്റ് നടത്തുകയും ആയുര്‍വ്വേദപാനീയം വിപണനം നടത്തുകയും ചെയ്യുന്നു.