ആളില്ലാ കസേരകള്‍ക്ക് മുന്നില്‍ ‘ഗംഭീരപ്രസംഗം’ നടത്തി മോദി;150 സീറ്റ് നേടുമെന്ന് വീരവാദം വിളമ്പിയ ബിജെപിക്ക് പ്രധാനമന്ത്രിയുടെ നാട്ടില്‍പ്പോലും പിന്തുണയില്ല

അഹമ്മദാബാദ്:നിയമ സഭതെരഞ്ഞെടുപ്പ് എത്തിനില്‍ക്കേ ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറല്‍. തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മോദി സംസാരിക്കവേ മൈതാനത്തില്‍ ക്രമീകരിച്ചിരുന്നു ഭൂരിഭാഗം കസേരകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. എ.ബി.പി ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ജൈനേന്ദ്ര കുമാറാണ് മോദിയുടെ പ്രസംഗത്തിന്റെയും ആളൊഴിഞ്ഞ കസേരകളുടേയും വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.ധാരാളം ഷെയറുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ പിടിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ ചോദ്യംചെയ്തുകൊണ്ടായിരുന്നു ജൈനേന്ദ്രയുടെ പോസ്റ്റ്. 22 വര്‍ഷമായി സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുന്ന ബി.ജെ.പി അധികാരം പിടിച്ചടക്കാനുള്ള തീവ്ര ശ്രമത്തിലാണ്.ഗുജറാത്തില്‍ മോദി നയിക്കുന്ന റാലിയില്‍ ആളെക്കൂട്ടാന്‍ പോലും കഴിയാത്ത ബി.ജെ.പി എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ തികയ്ക്കുന്നതെന്ന് ചോദിച്ചായിരുന്നു ജൈനേന്ദ്രകുമാര്‍ പോസ്റ്റിട്ടത്.കര്‍ഷകരും പട്ടേല്‍ വിഭാഗവും തുടക്കമിട്ട പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് മോദി ഗുജറാത്തില്‍ എത്തിയത്. റാലിയില്‍ ജനപങ്കാളിത്തം കുറഞ്ഞത് ബി.ജെ.പി നേതൃത്വത്തേയും ഞെട്ടിച്ചു.